കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവകുമാറിനെ 13ആം തീയതി വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു.
കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് കസ്റ്റഡി അനുവദിച്ചത്. അന്വേഷണം വഴിതെറ്റിക്കാൻ ശിവകുമാർ ബോധപൂർവം ശ്രമിച്ചുവെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്നലെ രാത്രിയാണ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് എൻഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. കസ്റ്റഡിയിൽ ആവശ്യമാണെന്ന ഇഡിയുടെ വാദം ശരിവച്ച കോടതി ജാമ്യ അപേക്ഷ തള്ളി.
ചോദ്യം ചെയ്യലിന് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 9 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ശിവകുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു.
അന്വേഷണം വഴിതെറ്റിക്കാൻ ശിവകുമാർ ബോധപൂർവം ശ്രമിച്ചുവെന്നും ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
പൊലീസ് കസ്റ്റഡിയെ ശിവകുമാർ എതിർത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ഉപാധികളോടെ ജാമ്യം അനുവധിക്കുകയോ വേണമെന്ന് ശിവകുമാറിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചു.
അതേസമയം ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് കർണാടകയിൽ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി.
ഇതിനിടെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവന ബിജെപിക്ക് തിരിച്ചടി ആയി.
അറസ്റ്റ് സന്തോഷം നൽകുന്നില്ല. അദ്ദേഹം ഉടൻ പുറത്തിറങ്ങണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കും എന്നായിരുന്നു യെദ്യൂരപ്പയുടെ വാക്കുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here