തൃശ്ശൂർ: ലോ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വാർത്ത നിഷേധിച്ച് കോളേജ് അധികൃതർ.
വോട്ടെണ്ണൽ സമയത്ത് എസ്‌എഫ്‌ഐയുടെ വോട്ടിങ് ഏജന്റ് വോട്ടുകൾ എടുത്ത് വിഴുങ്ങി എന്നായിരുന്നു മനോരമയുടെ വാർത്ത. കെഎസ്‌യു സ്ഥാനാർഥിയെ തോൽപ്പിക്കാനായിരുന്നു ഇതെന്നുമാണ് മനോരമ പറയുന്നത്.
എന്നാൽ വലിയ അബദ്ധമാണ് വാർത്തയിൽ ഉള്ളതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. തെരഞ്ഞെടുപ്പുകളെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ളവർക്ക് ഇത്തരത്തിൽ പറയാൻ കഴിയില്ല. അതുതന്നെയാണ് കോളേജ് അധികൃതരും പറയുന്നത്.
പോൾ ചെയ്‌ത മുഴുവൻ വോട്ടുകളും എണ്ണുമ്പോൾ കണ്ടില്ലെങ്കിൽ ആ തെരഞ്ഞെടുപ്പ് അസാധുവാകും. ലോകത്ത് ഏത് തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയാണ്. അങ്ങനെയുള്ളപ്പോഴാണ് 4 വോട്ടുകൾ വിഴുങ്ങി എന്നെല്ലാം മനോരമ അടിച്ചുവിടുന്നത്.
ഒറ്റയൊരു ബാലറ്റ് നഷ്ടമായാൽ പോലും വോട്ടെണ്ണൽ നിർത്തിവയ്‌ക്കും. അത് സാമാന്യബോധമുള്ള ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
വാർത്ത വാസ്‌തവ വിരുദ്ധമാണെന്നും എല്ലാ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും കോളേജിൽ ഭദ്രമാണെന്നും കോളേജ് ഔദ്യേഗിക കുറിപ്പിൽ അറിയിക്കുന്നു.
ലോ കോളേജിൽ ഒറ്റ സീറ്റിൽ ഒഴികെ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ ആണ് വിജയിച്ചത്. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട ചെയർമാൻസ്ഥാനം തിരികെ പിടിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ജയിച്ചത് സഹിക്കാനാകാതെ എഴുതിയ വാർത്തയാണെന്നും മനസ്സിലാക്കാം.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 27 കോളേജില്‍ 25 കോളേജിലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here