ചാന്ദ്രയാന്‍ 2: ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി; വിക്രം ലാന്‍ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു; ദൗത്യത്തിന്‍റെ നാൾ വഴികള്‍ ഇങ്ങനെ….

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലയ്‌ക്കുകയായിരുന്നു. ഐഎസ്‌ആർഒ ചെയർമാൻ ഡോ കെ ശിവൻ ഇത്‌ സ്ഥിരീകരിച്ചു.

ഡാറ്റകൾ പരിശോധിച്ച ശേഷം കാരണങ്ങൾ പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ ചാന്ദ്രയാൻ–-2 ദൗത്യത്തിന്റെ ഭാഗമായുള്ള ഓർബിറ്റർ ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കുകയാണ്‌. എട്ട്‌ ഉപകരണങ്ങളുള്ള ഓർബിറ്റർ ഒരു വർഷത്തിലേറെ പ്രവർത്തന ശേഷിയുള്ളതാണ്‌.

ജൂലൈ 22 ന്‌ നടന്ന വിക്ഷേപണത്തിന്‌ ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചന്ദ്രന്റെ മുപ്പത്‌ കിലോമീറ്റർ ഉയരത്തിൽ നിന്ന്‌ ശനിയാഴ്‌ച പുലർച്ചെ 1.36 നാണ്‌ ലാന്ററിനെ ചാന്ദ്ര പ്രതലത്തിേലേക്ക് തൊടുത്തത്‌.

പത്ത്‌ മിനിട്ടിനുള്ളിൽ 6.4 കിലോമീറ്ററിലേക്ക്‌ ലാന്റർ എത്തി. ഇതിനിടെ പേടകത്തെ എതിർ ദിശയിൽ തിരിച്ച്‌ അഞ്ച്‌ ദ്രവ എഞ്ചിനുകൾ ജ്വലിപ്പിച്ച്‌ വേഗത നിയന്ത്രിച്ചിരുന്നു. പ്രത്യേക രൂപ കൽപന ചെയ്‌ത ബ്രേക്കിങ്‌ സംവിധാനം കൃത്യതയോടെ പ്രവർത്തിച്ചു.

പതിനൊന്നു മിനിട്ട്  കഴിഞ്ഞതോടെയാണ്‌ വിക്രം ലാന്ററുമായുള്ള ആശയ വിനിമയം നഷ്ടമായത്‌. ഇതോടെ ബംഗളൂരുവിലെ പീനിയ ഇസ്‌ട്രാക്ക്‌ മിഷൻ കോംപ്ലക്‌സിൽ നിരാശ പടർന്നു.

എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാൻ പതിനഞ്ച്‌ മിനിട്ട്‌ കൂടി കാത്തു നിന്നു. എന്നാൽ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഐഎസ്‌ആർഒ ചെയർമാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാർ മൂലം ലാന്റർ ദിശമാറിയതായാണ്‌ നിഗമനം. അങ്ങനെ എങ്കിൽ വിക്രം ലാന്റർ ചാന്ദ്ര പ്രതലത്തിൽ ഇടിച്ചിറങ്ങാനുള്ള സാധ്യതയുണ്ട്‌.

ഇതുവരെ കൈവരിച്ചത്‌ ചെറിയ കാര്യമല്ലെന്നും നിരാശരാകരുതെന്നും ഇസ്‌ട്രാക്‌ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ശാസ്‌ത്രജ്ഞരോട്‌ പറഞ്ഞു.

ചാന്ദ്രയാൻ–-2 നാൾ വഴികള്‍ ഇങ്ങനെ……..

ഐഎസ്‌ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–2 ദൗത്യത്തിനായുള്ള ഒരുക്കം തുടങ്ങി.

ആദ്യഘട്ടത്തിൽ റഷ്യയുമായി സഹകരിച്ചായിരുന്നു ലക്ഷ്യമിട്ടത്‌. പിന്നിട്‌ പലകാരണങ്ങളാൽ കരാർ മാറി.

2012ൽ വിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. തദ്ദേശീയമായി ലാൻഡറും റോവറും വികസിപ്പിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വീണ്ടും സമയം വേണ്ടിവന്നു.

കഴിഞ്ഞ ജൂലൈ 15ന്‌ നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാന നിമിഷം സാങ്കേതിക തകരാർമൂലം മാറ്റിവച്ചു. ഒരാഴ്‌ചകൊണ്ട്‌ തകരാർ പരിഹരിച്ചു.

ജൂലൈ 21 കൗണ്ട്‌ ഡൗൺ തുടങ്ങി

ജൂലൈ 22 ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപണം

ജൂലൈ 24 മുതൽ ആഗസ്‌ത്‌ 6 വരെ അഞ്ച്‌ തവണയായി ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥം ഉയർത്തി

ആഗസ്‌ത്‌ 14 ന്‌ ഭൂമിയുടെ പഥത്തിൽനിന്ന്‌ ചാന്ദ്രപഥത്തിലേക്ക്‌ പേടകത്തെ തൊടുത്തുവിട്ടു.

ആഗസ്‌ത്‌ 20: പേടകം ചന്ദ്രന്റെ ആകർഷണവലയത്തിലായി.

ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒന്നുവരെ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിലേക്ക്‌ കൂടുതൽ അടുപ്പിച്ചു.

സെപ്‌തംബർ 2 : പ്രധാന പേടകത്തിൽനിന്ന്‌ വിക്രം ലാൻഡർ വേർപെട്ടു.

സെപ്‌തംബർ 3 , 4 : വിക്രം ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക്‌.

സെപ്‌തംബർ 5, 6 : ചന്ദ്രനിൽ ഇറങ്ങേണ്ട സ്ഥലം കണ്ടെത്തൽ, ഉപകരണങ്ങളുടെ ക്ഷമതാപരിശോധന, ട്രയൽ റൺ.

സെപ്‌തംബർ 7; പുലർച്ചെ 1.36‐ ചാന്ദ്രപ്രതലത്തിലേക്കുള്ള യാത്ര തുടങ്ങി

പുലർച്ചെ 1.47‐ലാൻഡറിൽ നിന്നുള്ള സിഗ്നൽ നിലച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News