കൊച്ചി: വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോളേജിൽ സംഘർഷം വർധിച്ചൂവെന്ന റിപ്പോർട്ടിൽ കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്.
അഞ്ചു വർഷത്തിനിടെ 59 കേസുകൾ രജിസ്റ്റർ കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിനടുത്താണ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ജസ്റ്റിസ് ബി സുധീന്ദ്രകുമാർ ഉത്തരവിട്ടത്.
ഹോസ്റ്റൽ സൗകര്യമുണ്ടായിട്ടും വിദ്യാർഥികളിലധികവും പുറത്താണ് താമസിക്കുന്നതെന്ന് പ്രിൻസിപ്പൽ കോടതിയെ അറിയിച്ചു. ഇവർ പുറത്ത് സാമൂഹ്യവിരുദ്ധരുമായി ബന്ധപ്പെടുന്നു.
അതിനാൽ ഹോസ്റ്റലിലേക്ക് മാറാൻ വിദ്യാർഥികൾക്ക് കോടതി നിർദേശം നൽകണമെന്ന് പ്രിൻസിപ്പൽ അഭ്യർഥിച്ചു.
മെക്കാനിക്, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വകുപ്പുകൾ തിരിഞ്ഞും ഗ്യാങ്ങുകളായും വിദ്യാർഥികൾ സംഘർഷമുണ്ടാക്കുന്നത് ഭയപ്പെടുത്തുന്നവെന്ന് കോടതി നിരീക്ഷിച്ചു.
കോളജിനകത്ത് നടക്കുന്നതിന്റെ രഹസ്യ റിപ്പോർട്ടുകൾ ലഭിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണം. സമാധാനാന്തരീക്ഷം തകരുമെന്ന് തോന്നിയാൽ പൊലീസിന് കോളേജിൽ പ്രവേശിച്ച് നടപടിയെടുക്കാം. കോളേജിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പലിനാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
2019 മാർച്ച് 20ന് രണ്ടു വിദ്യാർഥികളെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഒമ്പത് വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഉത്തരവ്.
40,000 രൂപയുടെ ബോണ്ട്, കുറ്റിപ്പുറം എസ്എച്ച്ഒ നിശ്ചയിക്കുന്ന തുകയ്‌ക്കുള്ള മൂന്ന് ആൾജാമ്യം എന്നിവയോടെ, 10 ദിവസത്തിനകം കീഴടങ്ങണം എന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here