ചുവന്നു തുടുത്ത് വീണ്ടും ജെഎന്‍യു; തുടര്‍ച്ചയായ നാലാം തവണയും എബിവിപിയെ തകര്‍ത്ത് യൂണിയന്‍ ഇടതുവിദ്യാര്‍ഥി സഖ്യത്തിന്

ദില്ലി: രാജ്യം ഉറ്റുനോക്കിയിരുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് ത്രസിപ്പിക്കുന്ന വിജയം. എസ്എഫ്‌ഐയുടെ ഐഷി ഘോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1185 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐഷിയുടെ വിജയം.

വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്) 2030 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) 1163 വോട്ടുകള്‍ക്കും ജോയിന്‍ സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1787 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.

എന്നാല്‍ ഔദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല. നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നത് 17വരെ ദില്ലി ഹൈക്കോടതി തടഞ്ഞിരുന്നു

വെള്ളിയാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 5762 വിദ്യാര്‍ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചിരുന്നു.

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മനീഷ് ജാന്‍ഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്നിഹോത്രി, ജനറല്‍ സെക്രട്ടറിയായി സബരീഷ് പിഎ, ജോ. സെക്രട്ടറിയായി സുമന്ദ കുമാര്‍ സാഹു എന്നിവരാണ് മത്സരിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതേന്ദ്ര സുന (ബിഎപിഎസ്എ), പ്രശാന്ത് കുമാര്‍ (എന്‍എസ്യുഐ), പ്രിയങ്ക ഭാരതി (ഛത്ര ആര്‍ജെഡി ) രാഘവേന്ദ്ര മിശ്ര (സ്വതന്ത്രന്‍) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

സംഘപരിവാറിന്റെ വ്യാപകമായ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ഇടതുസഖ്യം വീണ്ടും വിജയക്കൊടി പാറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News