ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് കുഞ്ഞ് പുറത്തേക്ക് വീണു; സംഭവം മാതാപിതാക്കള്‍ അറിയുന്നത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം: വീഡിയോ

ഇടുക്കി: രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ പഴനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മാതാവിന്റെ മടിയില്‍ നിന്ന് കൈക്കുഞ്ഞ് തെറിച്ചുവീണത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ രാജമല അഞ്ചാം മൈലിലായിരുന്നു സംഭവം.

വളവ് തിരിയുന്നതിനിടെ ജീപ്പില്‍ നിന്ന് കുഞ്ഞ് വീഴുകയായിരുന്നു. കുട്ടി വീണത് അറിയാതെ വാഹനം യാത്ര തുടരുകയും ചെയ്തു.

ഈ സമയം ചെക്ക് പോസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് എന്തോ ഒന്ന് വീഴുന്നതും ഇഴഞ്ഞ് നടക്കുന്നതും സിസിടിവില്‍ കണ്ടതോടെയാണ് കുഞ്ഞിനരികിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

ഒരു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് നഷ്ടമായത് ദമ്പതികള്‍ അറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തിനിടെ മൂന്നാറില്‍ കുഞ്ഞ് സുരക്ഷിതയാണെന്ന് ധരിപ്പിച്ച പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളോട് മൂന്നാറിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറി.

അപ്രതീക്ഷിതമായി അര്‍ധ രാത്രി ലഭിച്ച കുഞ്ഞിനെ രക്ഷിതാക്കള്‍ക്കൊപ്പം യാത്രയാക്കിയപ്പോള്‍ പൊലീസ് , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചികില്‍സ നല്‍കിയ നഴ്‌സുമാര്‍ക്കും സന്തോഷത്തിന്റെ സമാശ്വാസം.

സംഭവത്തിന്റെ വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here