മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനുള്ള സാധ്യത കുറയുന്നു. ഫ്ലാറ്റ് പൊളിക്കലും ആയി ബന്ധപ്പെട്ട പുതിയ ഹർജികൾ ഒന്നും സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി ജുഡീഷ്യൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ ഹർജികൾ സ്വീകരിക്കാൻ സാധിക്കില്ല എന്നാണ് കോടതി രജിസ്ട്രിയുടെ നിലപാട്.
മരട് ഫ്ലാറ്റ് പൊളിക്കൽ ഉത്തരവ് ചോദ്യം ചെയ്തുള്ള പുനഃ പരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി പല തവണ തള്ളിയിരുന്നു. തുടരെ തുടരെ വീണ്ടും ഹർജികൾ വരാൻ തുടങ്ങിയതോടെ ഫ്ലാറ്റ് പൊളിക്കൽ ചോദ്യം ചെയ്ത് പുതിയ ഹർജികൾ സ്വീകരിക്കരുത് എന്ന് ജസ്റ്റിസ് അരുൺ മിശ്ര ജൂലൈ 5ന് ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിച്ചു.
ഈ ഉത്തരവ് ആണ് പുതിയ റിട്ട് ഹർജികൾ പരിഗണിക്കാനുള്ള സാധ്യതകൾക്ക് തിരിച്ചടിയാകുന്നത്. ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവ് നിലനിൽക്കെ പുതിയ ഹർജികൾ സ്വീകരിക്കാൻ സാധ്യമല്ല എന്നാണ് സുപ്രീം കോടതി രജിസ്ട്രിയുടെ നിലപാട്. ഇക്കാര്യം അഭിഭാഷകരെ രജിസ്ട്രി അറിയിക്കുകയും ചെയ്തു.
കോടതി തന്നെ പുതിയ ഉത്തരവ് ഇറക്കിയാൽ ഹർജികൾ സ്വീകരിക്കുന്നതിന് തടസ്സം ഇല്ലെന്നും രജിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കാൻ മരട് നഗരസഭയ്ക്ക് ചീഫ് സെക്രട്ടറി നിർദേശമുണ്ട്.
ഇത് ചോദ്യം ചെയ്തും ഉത്തരവ് നടപ്പിലാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുമുള്ള ഹർജികൾ കോടതിയിൽ ഫയൽ ചെയ്യാൻ ഇരിക്കെയാണ് പുതിയ പ്രതിസന്ധി. അതേസമയം തിരുത്തൽ ഹർജികൾ ഫയൽ ചെയ്യുന്നതിന് ഉത്തരവ് ബാധകം ആകില്ല. നാളെ തിരുത്തൽ ഹർജി ഫയൽ ചെയ്യാൻ ആണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here