ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽവരുമ്പോൾ 1477.92 കോടി രൂപ ക്ഷേമ പെൻഷൻ കുടിശിക നൽകാനുണ്ടായിരുന്നു. അതു പൂർണമായി കൊടുത്തുതീർത്തു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 18,171 കോടി രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി നൽകിയത്. ഖജനാവ് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതുകൊണ്ടല്ല മറിച്ച് പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം അവരുടെ അവകാശമാണെന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ ഓണത്തിന് 52 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ എന്ന നിലയ്ക്ക് നൽകിയത് 1971 കോടി രൂപയാണ്. ജീവനക്കാർക്ക് ബോണസ് തുടങ്ങിയവക്കായി 281 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ എന്നും വിഷമം അനുഭവിക്കുന്നവർക്കൊപ്പമാണ്. രണ്ട് വർഷത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങളിലേക്ക് സർക്കാർ നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പെടുത്തി ജനകീയ സേന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here