മോട്ടോർ വാഹന ഭേദഗതി നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌ കേരളത്തിന്റെ ഭേദഗതി നിർദേശങ്ങൾ അവഗണിച്ച്‌

റോഡ്‌ ഗതാഗതമേഖലയെ സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള മോട്ടോർ വാഹന ഭേദഗതി നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌ കേരളത്തിന്റെ ഭേദഗതി നിർദേശങ്ങൾ പാടെ അവഗണിച്ച്‌. സംസ്ഥാന താൽപ്പര്യത്തെയും പൊതുഗതാഗത മേഖലയെയും ഇതെങ്ങനെ ബാധിക്കുമെന്ന്‌ പഠിച്ച്‌ ഗതാഗതവകുപ്പ്‌ നിർദേശം സമർപ്പിച്ചിരുന്നു. അവയെല്ലാം തള്ളിയാണ്‌ കേന്ദ്രം നിയമം പാസാക്കിയത്‌.

നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി നടന്ന ഗതാഗതമന്ത്രിമാരുടെ രണ്ട്‌ യോഗത്തിലും കേരളം ഇതിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാർ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ഇത്‌. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ കൈയടിച്ച്‌ പിന്തുണച്ച കോൺഗ്രസാണ്‌ ഇപ്പോൾ അതിനെതിരെ രംഗത്തെത്തിയത്‌.

ബിൽ നിയമമാകുംമുമ്പ്‌ എതിർപ്പറിയിച്ച്‌ ഉപരിതല ഗതാഗതമന്ത്രാലയത്തിന്‌ സംസ്ഥാനം നിരവധി കത്ത്‌ നൽകിയതാണ്‌. സംസ്ഥാനത്തെ എംപിമാർക്കും പ്രത്യേകം കത്ത്‌ നൽകി. ഇടത്‌ എംപിമാർ ബില്ലിനെ എതിർത്തപ്പോൾ കോൺഗ്രസ്‌ അംഗങ്ങൾ പിന്തുണച്ചു. നിയമലംഘനത്തിന്റെ ഉയർന്ന പിഴത്തുകയെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ്‌ ഇപ്പോഴത്തെ പ്രധാന ചർച്ച. എന്നാൽ, സ്വകാര്യവൽക്കരണ ലക്ഷ്യങ്ങളോടെയുള്ള ഭേദഗതി നിർദേശം ചർച്ചയായില്ല.

വർധിപ്പിച്ച പിഴയ്‌ക്കപ്പുറം സംസ്ഥാനതാൽപ്പര്യത്തെ ഹനിക്കുന്ന, പൊതുമേഖലയെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ നിയമത്തിലേറെയാണ്‌. മോട്ടോർ വാഹന ഭേദഗതി നിയമം മറ്റ്‌ സംസ്ഥാനങ്ങൾ എങ്ങനെയാണ്‌ നടപ്പാക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ പഠിക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. ചില സംസ്ഥാനങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ നിയമപരമായ നടപടികൾ പഠിച്ച്‌ റിപ്പോർട്ട്‌ നൽകുകയാണ്‌ ചുമതല. മന്ത്രിയുടെ നിർദേശപ്രകാരമാണിത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here