ഉന്നാവ് പീഡനക്കേസ്; വിചാരണ ഇന്നും തുടരും: മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ മൊഴി രേഖപ്പെടുത്തി

ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്നും തുടരും. ദില്ലി എയിംസിലെ ഒരുക്കിയ താല്‍ക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെയും മൊഴി പ്രത്യേക കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

അടച്ചിട്ട മുറിയില്‍ രഹസ്യമായാണ് വിചാരണ നടക്കുന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിചാരണ നടക്കുന്ന കോടതി മുറിയില്‍ പ്രവേശനമില്ല. പ്രത്യേക കോടതി ജഡ്ജ് ദീപക് ശര്‍മ്മയാണ് കോടതി നടപടികള്‍ നിയന്ത്രിക്കുന്നത്. പെണ്‍കുട്ടിയുടെ വിചാരണ തീരും വരെ എല്ലാ ദിവസവും താല്‍ക്കാലിക കോടതിയില്‍ വിചാരണ നടത്താനാണ് തീരുമാനം. നേരത്തെ ദില്ലി തീസ് ഹസാരി കോടതിയിലാണ് ഉന്നാവ് പീഡനക്കേസിന്റെ വിചാരണ നടപടികള്‍ നടന്നിരുന്നത്.

ജൂലൈയില്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത് മുതല്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഉന്നാവ് പെണ്‍കുട്ടി. ആദ്യം ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍, പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel