സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയുമായി പി ജയരാജന്‍; ‘ഒരു തിരുവോണത്തിനു വെട്ടിക്കൊല്ലാന്‍ നോക്കിയവര്‍ ഈ ഓണത്തിന് നെറികെട്ട നുണ പ്രചരിപ്പിക്കുന്നു’

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ ആര്‍എസ്എസ്-ബിജെപി വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയുമായി പി ജയരാജന്‍.  ഒരു തിരുവോണത്തിന് വെട്ടിക്കൊല്ലാന്‍ നോക്കിയവര്‍ ഈ ഓണത്തിന് നെറികെട്ട നുണ പ്രചരിപ്പിക്കുന്നെന്ന് പി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്റെ വാക്കുകള്‍:

എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.

ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്.

റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍.അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here