നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതിലെ തീരുമാനത്തെ ആശ്രയിച്ചാകും പകര്‍പ്പ് നല്‍കുന്നത് സബന്ധിച്ച തീരുമാനവും. അതേസമയം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി ആക്രമിക്കപ്പെട്ട നടി നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് തീരുമാനം എടുത്തേക്കും.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും അതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പിന് പ്രതി എന്ന നിലയില്‍ അവകാശം ഉണ്ടെന്നുമാണ് ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ വാദം പറയാന്‍ സര്‍ക്കാര്‍ കോടതിയോട് സമയം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.

മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിക്കും. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മെമ്മറി കാര്‍ഡ് രേഖയാണെന്ന് സമ്മതിച്ചാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കേണ്ടി വരും. തൊണ്ടിമുതല്‍ ആണെങ്കില്‍ വിചാരണ നടപടികളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ നിയമ തടസ്സങ്ങളും ഉണ്ട്. ഈ നിയമ പ്രശ്‌നത്തെ കോടതി എങ്ങനെ സമീപിക്കും എന്നതിനെ ആശ്രയിച്ചാകും ഹര്‍ജിയിലെ തീരുമാനം.

ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി അപേക്ഷ നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത് എന്നാണ് ആവശ്യം. തന്റെ സ്വകാര്യതയെ കൂടി മാനിക്കണം. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ദിലിപ് അത് ദുരുപയോഗം ചെയ്യും എന്നും അപേക്ഷയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന നടിയുടെ ആവശ്യത്തില്‍ കോടതി തീരുമാനം ഇന്നുണ്ടാകാനാണ് സാധ്യത. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here