സത്താറിനെ അവസാന നാളുകളില്‍ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ; തടയാന്‍ ശ്രമിച്ച് ജയഭാരതി; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചിരുന്നത് രണ്ടാം ഭാര്യ നസീം ബീനയാണെന്ന് സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍.

എന്നാല്‍, മുന്‍ ഭാര്യയും നടിയുമായ ജയഭാരതി സത്താര്‍ ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

2011 സെപ്തംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. കുറേക്കാലം സത്താര്‍ നസീം ബീനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സത്താറിന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതും നസീം ബീനയായിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു. അടുത്തിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീന സഹായിച്ചു.

കരള്‍മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തില്‍ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പലതും പറഞ്ഞു തര്‍ക്കിച്ച് അവര്‍ ഫോണ്‍ വച്ചതായി സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന ഷമീറിനെ അറിയിച്ചിരുന്നു.

ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും ഷമീര്‍ ആരോപിക്കുന്നു.

തുടര്‍ന്ന് നസീം ബീന സത്താറിനെ ആശുപത്രിയില്‍ ചെന്ന് പരിചരിക്കുന്നത് നിര്‍ത്തുകയായിരുന്നു. സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു.

നിയമപരമായി നിലവിലുള്ള ഭാര്യ എന്ന നിലയ്ക്കുള്ള എല്ലാ ആദരവുകളും തന്റെ സഹോദരിക്ക് ലഭിക്കണമെന്നും മരണാനന്തര ചടങ്ങുകളില്‍ അവരെ പങ്കെടുപ്പിക്കണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel