പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് റെയ്ഡിൽ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളിൽ വാറ്റ് കേന്ദ്രം. എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി.

വാറ്റുചാരായവുമായി കഴിഞ്ഞ ദിവസം പിടിയിലായ സെയ്തലവിയുടെ വീട്ടിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പഴയന്നൂർ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 30 ലിറ്റർ വാറ്റ് ചാരായവുമായി പത്തിരിപ്പാല സ്വദേശി സെയ്തലവിയും ലക്കിടി സ്വദേശി നൗഷാദും പിടിയിലായിരുന്നു.

ഇതിന് പിന്നാലെ എക്സൈസ് നടത്തിയ അന്വേഷണം എത്തിച്ചേർന്നത് സെയ്തലവിയുടെ പത്തിരിപ്പാല ഏഴാം മൈലിലെ വീട്ടിലാണ്.

വീടിന്റെ രണ്ടാം നിലയിലാണ് ആധുനിക സൗകര്യങ്ങളുമായി വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പഞ്ചസാരയും യീസ്റ്റും ഉപയോഗിച്ചുള്ള ലായനിയിൽ നിന്ന് വാഷ് തയ്യാറാക്കിയാണ് വാറ്റ് ചാരായം നിർമിച്ചിരുന്നത്.

മണിക്കൂറിൽ 15 ലിറ്റർ വരെ വാറ്റുചാരായ മുണ്ടാക്കാൻ കഴിയുന്ന ഉപകരണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

വാറ്റുപകരണങ്ങൾക്കൊപ്പം നാല് ബാരലുകളിലായി 800 ലിറ്ററിലേറെ വാഷും കണ്ടെത്തി. കുടുംബവുമായി വഴക്കിട്ട് സെയ്തലവി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.

അയൽവാസികളുമായി ബന്ധമുണ്ടായിരുന്നില്ല. നേരത്തെ സൗദിയിലായിരുന്ന സെയ്തലവി ഏതാനും നാളുകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.

സംഭവത്തിൽ കേസെടുത്ത എക്സൈസ് സംഘം തുടരന്വേഷണത്തിനായി സെയ്തലവിയെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ അനുമതി തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here