യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമറിയാന്‍ പാലാരിവട്ടം പാലത്തില്‍ നോക്കിയാല്‍ മതി

പാലാ: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമറിയാന്‍ പാലാരിവട്ടം പാലത്തില്‍ നോക്കിയാല്‍ മതിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഭരണങ്ങാനം പ്രവിത്താനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യുഡിഎഫ് ഭരണത്തില്‍ അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതായിരുന്നു അവസ്ഥ. വിജിലന്‍സ് കേസുകളില്‍ പെടാത്ത മന്ത്രിമാര്‍ യുഡിഎഫ് സര്‍ക്കാരിലില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി വോട്ടുചെയ്യണമെന്ന് എല്‍ഡിഎഫ് പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും കിട്ടാതിരുന്ന കേരളത്തില്‍ ഇന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കാണ്. 45,000 സ്‌കൂളുകള്‍ ഹൈടെക്കായി. ഇന്ത്യയിലെ മികച്ച 10 സ്‌കൂളുകളില്‍ രണ്ടാംസ്ഥാനം നേടിയത് കോഴിക്കോട് നടക്കാവ് ഗവ. സ്‌കൂളാണ്. ആരോഗ്യമേഖലയില്‍ മുമ്പില്ലാത്ത വികസനപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാത്തരം പരിശോധനകള്‍ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ സൗകര്യമൊരുക്കി. സുരക്ഷിതമായി ചികിത്സ തേടാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടതോടെ സാധാരണക്കാര്‍ക്ക് കൂടുതലായി ആശ്രയിക്കാന്‍ കഴിയുന്നവയായി സര്‍ക്കാര്‍ ആശുപത്രികളായി മാറി.

വിദ്യഭ്യാസ, ആരോഗ്യമേഖലകളിലാണ് ഈ സര്‍ക്കാര്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തിയത്. ഹരിതകേരളം മിഷന്‍ വഴി കാര്‍ഷികമേഖലയിലുള്‍പ്പെടെ വന്‍കുതിപ്പ് മൂന്നുവര്‍ഷംകൊണ്ടുണ്ടായി.സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പാലായിലും യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെ വിജയിപ്പിക്കണമെന്നും വി എസ് സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here