രാജ്യത്തെ ലോറി ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ ഉറപ്പിന്മേലാണ് ഒരാഴ്ച നീണ്ടുനിന്ന സമരം ലോറി ഉടമകൾ കഴിഞ്ഞ വർഷം പിൻവലിച്ചത് . എന്നാൽ ഇന്നുവരെ ഒരു ആനുകൂല്യങ്ങളും സർക്കാർ നൽകിയില്ലെന്ന് മാത്രമല്ല ഈ മേഖലയെ തന്നെ തകർക്കുന്ന നടപടികളാണ് കൊണ്ട് വന്നതെന്നും പരക്കെ പരാതി.
കേന്ദ്ര സർക്കാറിന്റെ അടിച്ചമർത്തുന്ന പിന്തിരിപ്പൻ നയം രാജ്യത്തിൻറെ ട്രാൻസ്പോർട്ട് മേഖലയെ വലിയ പ്രതിസന്ധിയിൽ ആക്കുമെന്ന ആശങ്കയിലാണ് ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ. സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ, ഇൻഷുറൻസ് പ്രീമിയത്തിന്റെ വാർഷിക വർദ്ധനവ്, ടോൾപിരിവിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ എന്നിവക്കെതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് .
മഹാരാഷ്ട്രയിലെ ലോറി ഉടമകൾക്ക് മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്നാണ് നവിമുംബൈ ട്രാൻസ്പോർട് അസോസിയേഷൻ പ്രസിഡന്റ് വിത്തൽ ധുമാൽ പറയുന്നത്. ജെ എൻ പി ടി അടുത്തിറക്കിയ നോ എൻട്രി നിയമം ലോറി ഉടമകളെ പ്രതിസന്ധിയിലേക്ക് തള്ളിയിരിരിക്കയാണെന്നും ഇവർ പറയുന്നു.
ട്രക്ക്കൾക്കും ലോറികൾക്കും സംസ്ഥാനത്തെ ഹൈവേ റോഡുകളിലും അമര മാർഗ് റോഡിലും രാവിലെ 7 മണി മുതൽ 10 വരെയും , വൈകുന്നേരം 5 മണി മുതൽ 9 മണിവരെയും നോ എൻട്രി സമയ പരിധി ഏർപ്പെടുത്തിയിരിക്കയാണ്. ഇത് ലോറി ഉടമകൾക്ക് മറ്റൊരു പ്രതിസന്ധിയായി മാറിയിരിക്കയാണെന്നും വിത്തൽ പറഞ്ഞു .
2014 ൽ ബിജെപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുമ്പോൾ ഒരു പാട് വാഗ്ദ്ധാനങ്ങൾ നൽകിയതിൽ ഒന്നായിരുന്നു ടോൾ മുക്ത മഹാരാഷ്ട്ര. എന്നാൽ കാലാവധി പൂർത്തിയാക്കുന്ന വേളയിലും ഈ വാഗ്ദാനം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല ടോൾ പിരിവു ഇരട്ടിയാക്കുകയാണ് ചെയ്തതെന്നും നവിമുംബൈ ട്രാൻസ്പോർട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ഉത്തം ബാനാജെ പരാതിപ്പെടുന്നു. മഹാരാഷ്ട്ര സർക്കാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് വേറൊന്നുമാണെന്നും പറഞ്ഞാണ് ബാനാജെ പൊട്ടിത്തെറിക്കുന്നത്.
കേന്ദ്ര സർക്കാർ മറ്റു രാജ്യങ്ങളെ അനുകരിച്ചു ഇന്ത്യയിൽ പല നിയമങ്ങളും കൊണ്ടുവരുന്നത് നിർത്തലാക്കിയില്ലെങ്കിൽ രാജ്യത്തെ വ്യവസായ മേഖലയെ തകിടം മറിക്കുമെന്നും ഉത്തം ബാനാജെ മുന്നറിയിപ്പ് നൽകി.
മറ്റു രാജ്യങ്ങളിൽ ഇന്ത്യയെ അപേക്ഷിച്ചു ജനസംഖ്യ കുറവാണ് . എന്നാൽ ഇത്തരം നിയമങ്ങൾ ഇന്ത്യയിൽ അടിച്ചേൽപ്പിക്കുമ്പോൾ തകർന്നടിയുന്നത് രാജ്യത്തെ ട്രാൻസ്പോർട്ട് മേഖലയും ചെറുകിട വ്യവസായികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവഗണന നേരിടുന്ന ട്രാൻസ്പോർട്ട് മേഖല ഇന്ത്യയിൽ നിന്നും തുടച്ചു നീക്കപ്പെടുന്ന കാലം വിദൂരമല്ലെന്നു ഉത്തം ബാനാജെ പരിതപിച്ചു. കർഷകരുടെ ഗതിയാണ് ഇന്ന് ലോറി ഉടമകൾക്കും നേരിടേണ്ടി വരുന്നതെന്നും ആത്മഹത്യ മാത്രമായിരിക്കും അടുത്ത വഴിയെന്നും ബാനാജെ പറയുന്നു.
ലോറി ഉടമകൾക്കെതിരിയുള്ള അനീതി നിർത്തലാക്കിയില്ലെങ്കിൽ അത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്നാണ് ലോജിസ്റ്റിക് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ബിജു രാമൻ പറഞ്ഞത്. റോഡിന്റെ അവസ്ഥയാണ് ആദ്യം മാറേണ്ടതെന്നും ബിജു പരാതിപ്പെട്ടു. ഏറെ കൊട്ടിഘോഷത്തോടെ നിർത്തലാക്കിയ ടോൾ പിരിവ് വർധിച്ച നിരക്കിൽ വീണ്ടും നടപ്പിലാക്കിയതിന് എന്ത് ന്യായീകരണമാണ് സർക്കാർ പറയുന്നതെന്നും ബിജു രാമൻ ചോദിക്കുന്നു.
കാലങ്ങളായി കണ്ടൈനർ ലോറി ഡ്രൈവർ ആയി സേവനമനുഷ്ഠിക്കുന്ന രാജേന്ദ്ര സനാപും കുറ്റപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകളെയാണ്. ടോൾ പിരിവിന്റെ കാര്യത്തിലും ഹഫ്ത പിരിവിന്റെ കാര്യത്തിലും മാത്രമാണ് മഹാരാഷ്ട്ര മുൻപന്തിയിലെന്നാണ് സനാപ് പറയുന്നത് .
തലമുറകളായി ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ലോറി ഉടമകളുടെ പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരുവാൻ മടിക്കുന്നതിന്റെ കാരണവും ഭാവിയെ കുറിച്ചുള്ള ആശങ്കയാണെന്ന് ധുമാൽ പറയുന്നു
മഹാരാഷ്ട്രയിലെ ലോറി ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ട്രാൻസ്പോർട്ട് മേഖല. നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ട്രാൻസ്പോർട്ട് മേഖലയുടെ തകർച്ച രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയെ തന്നെ തുരങ്കം വയ്ക്കുന്നതായിരിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here