ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല.

മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കൊളീജിയം തള്ളിയതിന് പിന്നാലെ താഹില്‍ രമണി രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് നല്‍കിയ വിരുന്നിലാണ് സഹപ്രവര്‍ത്തകരോട് താഹില്‍രമണി രാജി അറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു

ആഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീല്‍.

രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത് അസ്വാഭാവിക നടപടിയായിട്ടാണ് താഹില്‍രമണി വിലയിരുത്തിയത്. സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധവും ഉയര്‍ന്നിരുന്നു

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് വിജയ കമലേഷ് താഹില്‍രമണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here