കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഒക്ടോബർ 13 മുതൽ 18 വരെ ഷാര്‍ജയിലെയും ദുബായിലെയും വിവിധ വേദികളിൽ നടക്കും. പുസ്തകങ്ങളെ അവലംബിച്ച് നിർമിച്ച ചലച്ചിത്രങ്ങൾ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഇന്ത്യയടക്കം 39 രാജ്യങ്ങളിൽ നിന്നുള്ള 132 ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 86 രാജ്യങ്ങളിൽ നിന്നു ഏഴു വിഭാഗങ്ങളിലേയ്ക്കായി ലഭിച്ച 1,454 അപേക്ഷകളിൽ നിന്നാണ് ഇത്രയും ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് . ഇത്തവണ മുതൽ യുവാക്കൾക്കുള്ള ചിത്രങ്ങൾ കൂടി ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകരായ ഫൺ, സിഫ് ഡയറക്ടർ ഷെയ്ഖ ജവഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി പറഞ്ഞു.
കുട്ടികൾക്കും യുവാക്കൾക്കുമുള്ള ചിത്രം, വിദ്യാർഥികൾ നിർമിച്ച ചിത്രം, ജിസിസി ഹ്രസ്വചിത്രം, രാജ്യാന്തര ഹ്രസ്വചിത്രം, അനിമേഷൻ, ഡോക്യുമെന്ററി, ഫീച്ചർ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം . ഷാര്‍ജയിലും ദുബായിലുമായി ഏഴു വേദികളിലാണ് ഇത്തവണത്തെ കുട്ടികളുടെയും യുവാക്കളുടെയും ചലച്ചിത്രോത്സവം നടക്കുക. ഇൗ മാസം 26നും 27നും ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും ഒക്ടോബർ മൂന്നു മുതൽ 12 വരെ സിറ്റി വോക്കിലും പ്രദർശനം നടക്കും.
പ്രമുഖ ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും. നടനും സംവിധായകനുമായ അബ്ദുല്ല അൽ ജുനൈബി, ഷാർജ മീഡിയാ സിറ്റി (ഷംസ്) ചെയർമാൻ ഡോ.ഖാലിദ് അൽ മിദ്ഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here