ശിവസേനയുടെ ആധിപത്യം മുന്നണിയിൽ ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ചാണ് ഇക്കുറി അവഗണിക്കപ്പെട്ട പാർട്ടി തിരഞ്ഞെടുപ്പിലെത്തുന്നത്. ആദിത്യ താക്കറയെ ഉയർന്ന പദവിയിലേക്ക് ഉയർത്തിക്കാട്ടിയാകും ശിവസേനയുടെ പ്രചാരണം. ആദിത്യ താക്കറെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ താക്കറെ കുടുംബത്തിൽ നിന്നും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന ആദ്യ നേതാവാകും അദ്ദേഹം. വേർളി നിയമസഭാ മണ്ഡലത്തിൽ നിന്നും ആദിത്യ മത്സരിക്കുമെന്നാണ് സൂചന.
താക്കറെ കുടുംബത്തിന്റെ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചു തിരഞ്ഞെടുപ്പ് കളത്തിലേക്ക് ആദ്യമായെത്തുന്ന ആദിത്യ താക്കറെ അണികളിൽ വലിയ ആവേശമാണ് പകരുന്നതെങ്കിലും ബി ജെ പി വൃത്തങ്ങൾ ആശങ്കയിലാണ്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യാ താക്കറെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ബിജെപിയുമായുള്ള ശിവസേനയുടെ ബന്ധം ഉലഞ്ഞേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലാണ് ആദിത്യ താക്കറെയെ പാർട്ടി അവതരിപ്പിക്കുന്നത്. ഇത് ബി ജെ പിയ്ക്ക് തലവേദനയാകും.
ഇത് വരെ സംസ്ഥാന ഭരണത്തിൽ ബി ജെ പി നില നിർത്തിയിരുന്ന ഏകാധിപത്യ വാഴ്ചക്ക് ആദിത്യയുടെ പ്രവേശനം തടയിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. മുഖ്യമന്ത്രിപദം ശിവസേനയുമായി പങ്കിടുന്ന കാര്യത്തിൽ ബിജെപിക്കുള്ളിൽ വലിയ എതിർപ്പാണുള്ളത്. ഉപ മുഖ്യമന്ത്രി പദം ലഭിച്ചാലും ബി ജെ പിയുടെ സംസ്ഥാനത്തെ മേൽക്കോയ്മ ഇല്ലാതാക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ശിവസേനയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here