ടി.ഒ സൂരജിനെതിരെ കുരുക്ക് മുറുകുന്നു; പാലം പണിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ കോടികളുടെ ഭൂമിയും, കെട്ടിടവും സ്വന്തമാക്കി; അഴിമതി പണമെന്ന് സംശയം #KairaliNewsExclusive

പാലാരിവട്ടം പാലം പണിയുടെ മൊബുലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് തൊട്ട് പിന്നാലെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയും, കെട്ടിടവും സ്വന്തമാക്കി.

കൗസല്യ നഗറില്‍ പതിനാറ് സെന്റ് സ്ഥലവും ഇരുനിലകെട്ടിടവും വാങ്ങിയത് മൂന്ന് കോടിയിലേറെ രൂപക്ക്. ഗുജറാത്ത് ആസ്ഥാനമായ ആര്‍ഡിഎസ് കമ്പനിക്ക് വിഹിതം അനുവദിച്ച് ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് ടി.ഒ സൂരജ് മകന്റെ പേരില്‍ വസ്തുവും, വീടും സ്വന്തമാക്കിയത്. ഇത് പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമെന്ന് സംശയം.

പാലാരിവട്ടം പാലത്തിന് ചട്ടങ്ങള്‍ മറികടന്ന് മുന്‍കൂര്‍ പണം നല്‍കുന്നത് 2014 ജൂണ്‍ മാസത്തിലാണ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഡിഎസ് കമ്പനിക്ക് ഏട്ട് കോടി 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയും, കെട്ടിടവും സ്വന്തമാക്കിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്.

ഇടപളളി സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ 174 /8A, 174/ 11 എന്നീ സര്‍വ്വേ നമ്പരുകളില്‍ പെട്ട 16.49 സെന്റ് സ്ഥലവും, ഇരുനിലകെട്ടിടവുമാണ് സൂരജ് സ്വന്തമാക്കിയത്. 2014 ഒക്ടോബറില്‍ ആണ് ഭൂമി സൂരജ് മകനായ റിസ്വാന്‍ സൂരജിന്റെ പേരില്‍ വാങ്ങിയത്. രജിസ്‌ട്രേഷന്‍ രേഖ പ്രകാരം ഒരു കോടി 40 ലക്ഷം എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലോണിനായി നല്‍കിയ പേപ്പറില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷത്തി മുപ്പത്തി മൂവായിരത്തി അന്‍പത് രൂപയെന്നാണ് കാണിച്ചിരിക്കുന്നത്.

ദേശാഭിമാനി റോഡിലെ കൗസല്യ നഗറിലുളള ഈ വസ്തു അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കണ്ട് കെട്ടിയിരിക്കുകയാണ്. പാലം പണിയുടെ കരാര്‍ തുക ഗുജറാത്ത് ആര്‍ഡിഎസ് കമ്പനിക്ക് ലഭിച്ചതിന് പിന്നാലെ മൂന്ന് മാസത്തിന് ശേഷം മൂന്ന് കോടിക്ക് മുകളില്‍ തുക മുടക്കി വസ്തു വാങ്ങിയതിന് ദുരുഹമാണെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

ഇതിന്റെ വരുമാന സ്രോതസറിയാന്‍ ജയിലില്‍ കഴിയുന്ന ടി.ഒ സൂരജിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here