മഹാരാഷ്ട്രയിൽ ഉള്ളിവില കുത്തനെ ഉയർന്നതോടെ ഇവയുടെ സംരക്ഷണവും കർഷകർക്ക് തലവേദനയായി മാറിയിരിക്കയാണ്. ഒരുലക്ഷം രൂപയുടെ സവാളയാണ് ഈയിടെ സംസ്ഥാനത്തെ സംഭരണ കേന്ദ്രത്തിൽ നിന്ന് മോഷണം പോയിരിക്കുന്നത്. നാസിക്കിലെ കര്‍ഷകനാണ് ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിപെട്ടിരിക്കുന്നത്. ഉള്ളിവില കിലോയ്ക്ക് 80 രൂപ വരെ എത്തിയിരിക്കെയാണ് മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംഭരണ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ് കര്‍ഷകര്‍. വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലംകാണാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
സവാള സംഭരണ കേന്ദ്രത്തിൽ നിന്നും 25 ടണ്‍ വലിയ ഉള്ളി കാണാതായി എന്നാണ് കര്‍ഷകനായ രാഹുല്‍ ബിജിറാവു പഗാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കല്‍വാണിലെ കേന്ദ്രത്തില്‍ 117 പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സവാള.
ഇതോടെ അന്വേഷണം ഗുജറാത്തിലേക്കും വാഗിലേക്കും വ്യാപിപ്പിച്ചു. പ്രാദേശിക വിപണികളില്‍ ഉള്ളി എത്തിയോ എന്നും പോലീസ് പരിശോധിച്ചു വരുന്നു . നൂറ് കിലോയ്ക്ക് 5000 രൂപ വരെയാണ് ലേലത്തില്‍ വില്‍ക്കുന്നത്. അതേസേസമയം, മറ്റൊരു കര്‍ഷകന്റെ ഉള്ളി സംഭരണത്തില്‍ യൂറിയ കലര്‍ത്തിയ പരാതിയും പോലീസിന് ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here