രാജ്യത്തെ ഞെട്ടിച്ച ലൈംഗീക വിവാദത്തില്‍ ഇളകി മറിയുകയാണ് മധ്യപ്രദേശ്. വന്‍ തോക്കുകളായ രാഷ്ട്രീയ നേതാക്കളും, മുതിര്‍ന്ന ഉദ്യോഗസ്ഥരും വിഐപികളും, വ്യവസായികളും പെണ്‍കെണിയില്‍ കുടുങ്ങിയ അവിശുദ്ധ കഥകളാണ് ഓരോ ദിവസവും ഭോപ്പാലില്‍ നിന്ന് പുറത്ത് വരുന്നത്. പെണ്‍ കെണിയില്‍ കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അന്വേഷണ സംഘം കേസുമായി മുന്നോട്ടുപോകുമ്പോള്‍ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. ഭോപാലിലേതു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം വലവിരിച്ചതും സജീവമായതും.
ആരാലും സംശയിക്കപ്പെടാതെ തേന്‍ കെണിയുമായി മുന്നോട്ട് പോയ സുന്ദരിമാരുടെ സംഘത്തെ കുടുക്കിയത് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ്. ഹര്‍ഭജന്‍ സിംഗിന്റെ പരാതിയുടെ പുറകെ പോയ അന്വേഷണ സംഘം കണ്ടെത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റിനെയാണ്.
ഹര്‍ഭജന്റെ പരാതി മധ്യപ്രദേശ് രാഷ്ട്രീയത്തിലും കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. പെണ്‍കെണിയുടെ അണിയറക്കഥകള്‍ പുറത്ത് വന്നതോടെ വെട്ടിലായത് മധ്യപ്രദേശിലെ ബിജെപി നേതൃത്വമാണ്.
പെണ്‍ കെണിയുമായി ബന്ധപ്പെട്ട് പിടിയിലായ ആര്‍തി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ന്‍, ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍, ബര്‍ഖ സോണി എന്നിവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റില്‍ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എട്ടുമാസം മുമ്പ് ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നല്‍കി വീടു വിട്ടിറങ്ങിയ ആര്‍തി ദയാലാണു ശ്വേതയുമായി ചേര്‍ന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും.
ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെണ്‍മാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സര്‍ക്കാരിന്റെ നിരവധി സ്‌കീമുകളും ഫണ്ടുകളും ആര്‍തി ദയാലിന്റെ എന്‍ജിഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ന്‍ എന്നു ദൃശ്യങ്ങള്‍ സഹിതം മധ്യപ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.
ഇതിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശ്വേത ഇരിക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗര്‍ സ്വദേശിയായ ശ്വേതയ്ക്കു മീനല്‍ റസിഡന്‍സിയില്‍ ബംഗ്ലാവ് വാങ്ങി നല്‍കിയത് മുന്‍ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേല്‍ഖണ്ഡ്, മാല്‍വ, നിമാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാല്‍ ജെയ്‌നിന്റെ ബന്ധം ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാര്‍ത്തകള്‍. ബ്രോക്കര്‍ മുഖേനയാണു വീട് വാടകയ്ക്ക് നല്‍കിയതെന്നും ഇവര്‍ ഇതേ കോളനിയിലെ മറ്റൊരു വീട്ടില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്.
ബിജെപി എംഎല്‍എ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടീലാണു മുന്‍പ് ഇവര്‍ താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിമാറില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ബര്‍ഖ സോണി. കോണ്‍ഗ്രസിന്റെ സംസ്ഥാന ഐടി സെല്‍ അംഗമായ ഇവരുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ് സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാര്‍ഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുെട ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതല്‍ ഇരകള്‍ പരാതിയുമായി വരുംദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ആര്‍തിയും കൂട്ടരും ഹര്‍ഭജനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതാണ് സെക്‌സ് റാക്കറ്റിന്റെ അണിയറക്കഥകള്‍ പരസ്യമാകാനുള്ള കാരണം . മൂന്നു കോടി രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഈ മാസം 17ന് ഹര്‍ഭജന്‍ സിങ് ഇന്‍ഡോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആര്‍തി ദയാല്‍, മോണിക്ക യാദവ് എന്നീ സുന്ദരികളെ മുന്‍നിര്‍ത്തിയാണു സംഘം ഇരകള്‍ക്കായി വലയൊരുക്കുന്നതെന്നു പൊലീസ് കണ്ടെത്തി.
ആര്‍തി ദയാലിനെ ഉപയോഗിച്ച് ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥനെ സംഘം കെണിയില്‍പെടുത്തിയെന്ന വിവരവും പുറത്തായി. മൂന്നുകോടിയുടെ ആദ്യ ഗഡു 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്‌ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവര്‍ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) സഹായവും പൊലീസ് തേടി. എടിഎസ് നടത്തിയ ചിട്ടയായ അന്വേഷണത്തിലാണു റാക്കറ്റിന്റെ വേരുകളിലേക്കു ഇറങ്ങിചെല്ലാന്‍ പൊലീസിനു കഴിഞ്ഞതും.
റാക്കറ്റിന്റെ കയ്യിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വളരെയധികമായതിനാല്‍ തെറ്റായ ആളുകളിലേക്ക് ഇവയെത്തുന്നതു തടയുകയാണ് അന്വേഷണ സംഘം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. കേസിന്റെ തുടക്കത്തില്‍ പൊലീസുകാരില്‍നിന്നു തന്നെ ബ്ലൂടൂത്ത് വഴി ദൃശ്യങ്ങള്‍ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. സമ്പന്നര്‍ താമസിക്കുന്ന കോളനികളില്‍ വാടകവീടുകള്‍ സംഘടിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. ബ്ലാക്ക്‌മെയിലിലൂടെ ഒരിക്കല്‍ പണം തട്ടിയാല്‍ വിലാസം മാറ്റും. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകള്‍ക്കു പറ്റിയതിനാല്‍ തിരക്കുള്ള നഗരങ്ങളാണു തിരഞ്ഞെടുത്തിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here