ഉപതെരഞ്ഞെടുപ്പ്: ഇവര്‍ ഇടത് സാരഥികള്‍; യുവത്വത്തിന് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പട്ടിക

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി.

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടങ്ങളിലും സിപിഐഎം ആണ് മത്സരിക്കുന്നത്.

മഞ്ചേശ്വരത്ത് ശങ്കര്‍ റൈ, അരൂരില്‍ മനു സി പുളിക്കല്‍, എറണാകുളത്ത് ഇടത് പിന്‍തുണയോടെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി മനു റോയ്, കോന്നി കെ യു ജനീഷ് കുമാര്‍, വട്ടിയൂര്‍കാവ് വികെ പ്രശാന്ത് എന്നിവരാണ് ഇടതുപക്ഷത്തിനായി ജനവിധി തേടുന്നത്.

മഞ്ചേശ്വരം- എം ശങ്കര്‍റൈ

ബഹുഭാഷാ പണ്ഡിതനും യക്ഷഗാന കലാകാരനും മികച്ച പ്രഭാഷകനുമാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപത്തെരഞ്ഞടുപ്പിൽ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാർഥി.എം ശങ്കർ റൈ (59).

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. പുത്തിഗെ സിവിഷനിൽ നിന്ന് ജില്ലാ പഞ്ചാത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചു. ബാഡൂർ എ എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡൻറായി പ്രവർത്തിച്ചു.

കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച പ്രഭാഷകനാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റ് 7ണ്.
കർഷകനാണ്. 18-ാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തൻ മാസ്റ്ററുടെ നേതത്വത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

എറണാകുളം- അഡ്വ. മനു റോയ്

ഭാര്യ: കാവേരി. മക്കൾ‌: എ. സന്തോഷ്‌, രാജേഷ്, രശ്മി. അച്ഛൻ തിമണ്ണ റൈ നാട്ടുവൈദ്യനാണ്. അമ്മ: ഗോപി. പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ മണ്ടപ്പാടിയിലാണ് താമസം.

എറണാകുളം നിയമസഭ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. മനു റോയ്‌ ഹൈക്കോടതി അഭിഭാഷകനാണ്‌. മുതിർന്ന പത്രപ്രവർത്തകൻ കെ എം റോയിയുടെ മകനും ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ അംഗവുമാണ്‌. മൂന്നുതവണ എറണാകുളം ബാർ അസോസിയേഷൻ ഭാരവാഹിയായിരുന്നു. എസ്‌എഫ്‌ഐ പാനലിൽ കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

അഹമ്മദാബാദ്‌ വിവേകാനന്ദ ലോ കോളേജ്‌, കൊച്ചി സെന്റ്‌ ആൽബർട്ട്‌ കോളേജ്‌, ഹൈദരബാദ്‌ സെന്റ്‌ പോൾസ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി പഠനം. ഭാര്യ: ദീപ ആന്റണി.

കോന്നി- ജനീഷ് കുമാര്‍

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. യു ജനീഷ് കുമാർ നിലവിൽ സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടി പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. നിലവിൽ , സംസ്ഥാന യുവജന കമ്മീഷൻ അംഗം

സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഐ എം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

സീതത്തോട് കെ. ആർ.പി.എം.എച്ച്.എസ് എസ് സ്കൂൾ ലീഡർ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു.

സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ, സി പി എംന്റെ സജീവ പ്രവർത്തക.

ഭാര്യ : അനുമോൾ, സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ : ന്യപൻ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.

വട്ടിയൂര്‍ക്കാവ്- വി കെ പ്രശാന്ത്

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രളയകാലത്ത് വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു.

അതിന് മുമ്പും, തലസ്ഥാന നഗരിയുടെ പിതാവെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ വി കെ പ്രശാന്ത് ശ്രദ്ധേയനാണ്.

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്ത് എസ് കൃഷ്ണന്റെയും റ്റി വസന്തയുടെയും മകനായി 1981ലാണ് പ്രശാന്ത് ജനിച്ചത് സെന്റ് ആന്റണീസ് എല്‍പിഎസ് കഴക്കൂട്ടം, കണിയാപുരം മുസ്ലീം ഹൈസ്‌ക്കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

സെന്റ് സേവ്യഴ്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും പൂര്‍ത്തിയാക്കിയ പ്രശാന്ത് തുമ്പ ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടി.

സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശാന്ത് സെന്റ് സേവ്യഴ്‌സ് കോളേജിലെ മാഗസീന്‍ എഡിറ്ററും, യൂണിയര്‍ ചെയര്‍മാനുമായിരുന്നു.

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തനമികവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐ എം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്.

2005ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ പഞ്ചായത്ത് മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്തംഗമെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടല്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

ഒട്ടേറെ പദ്ധതികള്‍ പഞ്ചായത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. എല്‍എല്‍ബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.

യുഡിഎഫിന്റെ വാര്‍ഡായിരുന്ന കഴക്കുട്ടത്തെ 3272 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ 44ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 34ാം വയസ്സില്‍ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് വി കെ പ്രശാന്ത് ചുമതലയേറ്റത്.

നഗരസഭയെ തന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മേയര്‍ രാജ്യത്തെ തന്നെ മികച്ച നഗരസഭയാക്കി മാറ്റിയ കാഴ്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നഗരത്തെ മാലിന്യമുക്തമാക്കുന്നതില്‍ മേയറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസപിടിച്ച് പറ്റി.

തലസ്ഥാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം വെടിപ്പാക്കിയായിരുന്നു നഗരസഭ മാത്രകയായത്. രാജ്യത്തെ മറ്റ് നഗരസഭകളുമായി മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റ പദ്ധതി നേടിയെടുത്തതും മേയറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന് ഉദാഹരമാണ്.

നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചും മറ്റ് സംസ്ഥാന–കേന്ദ്ര പദ്ധതികളിലുമായും തലസ്ഥാന നഗരിയുടെ മുഖം മാറ്റുന്ന അടിസ്ഥാനവികസനമാണ് നാല് വര്‍ഷത്തിനുള്ളില്‍ മേയര്‍ നടപ്പിലാക്കിയത്.

നൂറ്റാണ്ടിലെ വലിയ പ്രളയം സംസ്ഥാനത്തയാകെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ നൂറില്‍ പരം ആവശ്യസാധനങ്ങളുടെ ലോഡ് കയറ്റിയയച്ചും നഗരസഭ മാതൃകയായി.

100ല്‍ പരം വോളണ്ടിയര്‍മാരാണ് നഗരസഭയില്‍ നിന്ന് മറ്റ് ജില്ലകളില്‍ പോയി ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ വര്‍ഷവും പ്രളയമാവര്‍ത്തിച്ചപ്പോള്‍ 100ലധികം ലോഡുകള്‍ കയറ്റിയയച്ചത് സമൂള്‍മാധ്യമാധ്യമങ്ങളിലടക്കം വന്‍ ജനശ്രദ്ധയാണ് പിടിച്ച് പറ്റിയത്.

ലക്ഷ്മി നിവാസ്, പിപിഎന്‍ആര്‍എ -19എ, കരിയില്‍, കഴക്കൂട്ടത്തലാണ് താമസം. ഭാര്യ എം ആര്‍ രാജി. ആലിയ ആര്‍ പി (10 ), ആര്യന്‍ ആര്‍ പി (3) എന്നിവരാണ് മക്കള്‍.

അരൂര്‍- മനു സി പുളിക്കല്‍

അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മനു സി പുളിക്കൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതു പ്രവർത്തനം തുടങ്ങിയത്.

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിയേറ്റ് അംഗമായും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിയ്ക്കുന്നു.

ഐതിഹാസികമായ വിപ്ലവത്തിന്‌ സാക്ഷിയായ വയലാറിലാണ്‌ മനുവിന്റെ ജനനം. വയലാർ പഞ്ചായത്തിലെ പുളിക്കൽ ലിറ്റിൽഫ്ലവർ വില്ല പരേതനായ സിറിയക് എബ്രഹാമിന്റെയും ആലീസിന്റെയും മകനാണ്‌ ഈ 36കാരൻ.

സിറിയക്‌ സാർ എന്നറിയപ്പെടുന്ന സിറിയക്‌ എബ്രഹാം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കേ ജോലി രാജിവച്ച് പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്തിലേയ്ക്ക് സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ചു; തുടർന്ന്‌ അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമാവുകയും ചെയ്തു.

വയലാർ ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ, ചേർത്തല ഹോളി ഫാമിലി എച്ച്‌എസ്സ്‌എസ്സ്‌ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം.

ചേർത്തല എസ്‌എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായി ഒന്നാം വർഷ പ്രീഡിഗ്രി പ്രതിനിധിയായി ജയിച്ചു.

പിന്നീട്‌ ചേർത്തല സെന്റ്‌ മൈക്കിൾസ് കോളേജിൽ ബിരുദപഠന കാലയളവിൽ മാഗസിൻ എഡിറ്റർ, രണ്ട് തവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. കേരളാ സർവ്വകലാശാല സിന്റിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.

എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ല സെക്രട്ടറി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു.

തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദം നേടിയ മനു ചേർത്തല കോടതിയിൽ പ്രാക്റ്റീസ് ചെയ്തു.

അരൂർ അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന പള്ളിപ്പുറം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് 5600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. 2000 മുതൽ അരൂർ ഏരിയ കേന്ദ്രീകരിച്ചു പ്രവർത്തനം .വിദ്യാർത്ഥി രാഷ്ടീയകാലം മുതൽ അരൂർ ഏരിയയിൽ സംഘടനാ ചുമതല.

അരൂർ അസംബ്ലി മണ്ഡലം പാർട്ടി സെക്രട്ടറി,യുവജനക്ഷേമ ബോർഡ് അംഗം,ഫിഷറീസ് സർവ്വകലാശാല സിന്റിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.റോഷൻതോമസ് ഭാര്യയും, മൂന്നര വയസ്സുള്ള അന്ന ഏക മകളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News