
കൊച്ചി: പിറവം പള്ളിക്കുള്ളിൽ പ്രതിഷേധിക്കുന്ന യാക്കോബായ വിഭാഗക്കാരെ അറസ്‌റ്റുചെയ്യാൻ പൊലീസ് നടപടി തുടങ്ങി. പ്രതിഷേധക്കാർ പൂട്ടിയിട്ട് തള്ളിപിടിച്ചു നിന്നിരുന്ന പ്രധാന ഗേറ്റ് ഗ്യാസ്‌കട്ടർ ഉപയോഗിച്ച് പൊലീസ് പൊളിച്ചു.
അകത്തുകടന്ന പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ തുടങ്ങി. പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് നടപടി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ രണ്ടുദിവസമായി പള്ളിക്കുള്ളിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ് യാക്കോബായ വിഭാഗക്കാർ.
പിറവം വലിയ പള്ളിക്കകത്ത് ഉള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത നീക്കി റിപോർട് ചെയ്യണമെന്ന് ഹൈക്കോടതി രാവിലെയാണ് ഉത്തരവായത്.
സുപ്രീംകോടതി വിധി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു.
പിറവം വലിയ പള്ളിയിൽ ക്രമസമാധാനപ്രശ്‌നം ഉണ്ടെന്ന ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദ്ദേശം. ഹർജി ഉച്ചക്‌ശേഷം വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി വിധി അനൂകൂലമായതോടെ ഇന്നലെ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. പള്ളിയുടെ പ്രധാനഗേറ്റ് പൂട്ടി പള്ളിക്കകത്ത് ഇരുന്ന് പ്രതിഷേധിക്കുകയാണ് യാക്കോബായ വിഭാഗം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here