പിറവം പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുത്തു

പിറവം വലിയ പള്ളിയുടെ നിയന്ത്രണം താല്കാലികമായി ജില്ലാ കളക്ടർ ഏറ്റെടുത്തു.

സുപ്രീം കോടതി വിധിയനുസരിച്ച് പിറവം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാനായിരുന്നില്ല. ഇതെത്തുടർന്ന്  ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിക്കകത്ത് തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി ജില്ലാ കളക്ടറോട് പള്ളി ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടു.
നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് ഒന്നേമുക്കാലിന് റിപ്പോർട്ട് നൽകാനും കോടതി സർക്കാരിന് നിർദേശം നൽകി.ഇതനുസരിച്ച് യാക്കോബായ വിഭാഗത്തോട് പിരിഞ്ഞു പോകാൻ പോലീസ് പല തവണ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല.
തുടർന്ന് പൂട്ട് പൊളിച്ച് അകത്ത് കയറി പോലീസ് നടപടി ആരംഭിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.പിന്നീട് ജില്ലാ കളക്ടർ എത്തി മെത്രാപ്പൊലീത്തമാരുമായി അനുനയ ചർച്ച നടത്തി നടപടികളോട് സഹകരിക്കാൻ ആവശ്യപ്പെട്ടു.
ഇതിനു ശേഷമാണ് മെത്രാപ്പൊലീത്തമാർ അറസ്റ്റ് വരിച്ചത്.തുടർന്ന് പള്ളിക്കകത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച ശേഷം പള്ളി പൂട്ടി ജില്ലാ കളക്ടർ ഏറ്റെടുക്കുകയായിരുന്നു.ഇക്കാര്യം നാളെ രേഖാമൂലം കോടതിയെ അറിയിക്കും.
അതേ സമയം, ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ ഓർത്തഡോക്സ് വിഭാഗം തൃപ്തി രേഖപ്പെടുത്തി.എന്നാൽ പളളി പ്രവേശനം സാധ്യമായാൽ മാത്രമെ പൂർണ്ണ തൃപതിയുണ്ടാകൂവെന്നും ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here