‘അന്ന് ഓപ്പണറാകാന്‍ അവസരം കിട്ടിയത് കാലുപിടിച്ചിട്ടാണ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സച്ചിന്‍

ആദ്യകാല മത്സരങ്ങളില്‍ ഓപ്പണിങ് സ്ഥാനത്തേക്കുള്ള തന്റെ കടന്നുവരവ് അത്ര സുഖകരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ടീം അധികൃതരുടെ കാലുപിടിച്ചിട്ടായിരുന്നു താന്‍ അന്ന് ഓപ്പണറായതെന്ന് ഒരു വിഡിയോ പോസ്റ്റിലാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. തോല്‍ക്കുമെന്ന് ഭയന്ന് ‘റിസ്‌ക്’ ഏറ്റെടുക്കാന്‍ മടിക്കരുതെന്ന് വിശദീകരിക്കുന്നതിനിടയിലാണ് സച്ചിന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
1994ല്‍ ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിനത്തിലായിരുന്നു സച്ചിന്‍ ആദ്യമായി ഓപ്പണറായിറങ്ങിയത്.

‘വിക്കറ്റുകള്‍ കളയാതെ കളിക്കുക എന്നതായിരുന്നു അന്നത്തെ തന്ത്രം. എന്നാല്‍ എന്റെ മനസിലുണ്ടായിരുന്നത് മറ്റൊരു തന്ത്രമായിരുന്നു. ബാറ്റിംഗ് നിരയില്‍ ആദ്യമിറങ്ങിയാല്‍ എതിര്‍ ടീമിന്റെ ബോളര്‍മാരെ കടന്നാക്രമിക്കാമെന്നാണ് ഞാന്‍ കണക്കുകൂട്ടയത്. എന്നാല്‍, ഓപ്പണിങ്ങില്‍ അവസരം കിട്ടാന്‍ ടീം അധികൃതരുടെ കാലുപിടിക്കേണ്ടി വന്നു. ഇക്കുറി പരാജയപ്പെട്ടാല്‍ ഇനിയും നിങ്ങളുടെ പിന്നാലെ വരില്ല എന്ന് വാക്കുകൊടുത്തിട്ടാണ് അന്ന് എനിക്ക് ഓപ്പണറാകാന്‍ പറ്റിയത്’ സച്ചിന്‍ വെളിപ്പെടുത്തി.

ന്യൂസീലന്‍ഡിനെതിരെയുള്ള സച്ചിന്റെ ആദ്യ ഓപ്പണിംഗില്‍ കൂട്ടിച്ചേര്‍ത്തത് 49 പന്തില്‍ 82 റണ്‍സായിരുന്നു. പിന്നീട് ഓപ്പണറായി തുടരാന്‍ ആരുടെയും പിന്നാലെ പോകേണ്ടി വന്നില്ല. അതിനാല്‍ ‘തോല്‍വി ഭയന്ന് പിന്‍മാറരുത്’എന്ന സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News