പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് കരാറെടുത്ത കമ്പനിക്ക് മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.

കേസിലെ നാലാം പ്രതിയായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തതിന് ശേഷം സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് വജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മൊബൈലൈസേഷന്‍ അഡ്വാന്‍സിന് കുറഞ്ഞ പലിശ ഈടാക്കിയതിനാല്‍ പൊതുഖജനാവിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി അക്കൗണ്ടന്റ് ജനറലിന്റെ 2014ലെ റിപ്പോര്‍ട്ട് പറയുന്നതായും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. അഴിമതിയിലെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ചോദ്യം ചെയ്യലിലും സൂരജ് ആവര്‍ത്തിച്ചിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി. കേസില്‍ ജാമ്യം തേടി കരാറുകാരനായ സുമിത്ത് ഗോയല്‍, ടി ഒ സൂരജ്, തങ്കച്ചന്‍, ബെന്നിപോള്‍ എന്നീ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷക്കുള്ള മറുപടിയായണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച്ച വാദം തുടങ്ങിയിരുന്നു. തിങ്കളാഴ്ച്ചയും വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here