മരട്‌ ഫ്ലാറ്റ്‌: നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി സുപ്രീംകോടതി

മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തുക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ ലിമിറ്റഡ്‌ എംഡി സന്ദീപ്‌മാലിക്, കെ പി വർക്കി ആൻഡ്‌ ബിൽഡേഴ്‌സ്‌ എംഡി കെ വി ജോസ്‌ എന്നിവരുടെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌.

ഇവരുടെ ബാങ്ക്‌അക്കൗണ്ടുകളും മരവിപ്പിച്ചു. ഫ്ലാറ്റുടമകൾക്ക്‌ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷംരൂപ നല്‍കാന്‍ വെള്ളിയാഴ്‌ച ജസ്‌റ്റിസുമാരായ അരുൺമിശ്രയും രവീന്ദ്രഭട്ടുമിറക്കിയ ഉത്തരവിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. നഷ്ടപരിഹാരം നിശ്‌ചയിക്കാൻ കേരള ഹൈക്കോടതി മുൻ ജഡ്‌ജി കെ ബാലകൃഷ്‌ണൻനായർ അധ്യക്ഷനായി മൂന്നംഗസമിതി രൂപീകരിക്കാനും നിര്‍ദേശിച്ചു. ഓരോ ഫ്ലാറ്റ്‌ ഉടമയും എത്ര രൂപവീതം ചെലവിട്ടെന്ന്‌ കണക്കാക്കണം. ഫ്ലാറ്റ്‌ നിർമാതാക്കളെക്കൂടി കണക്കെടുപ്പില്‍ പങ്കാളികളാക്കണം.

ഫ്ലാറ്റ്‌ നിർമാതാക്കൾക്ക്‌ നോട്ടീസ്‌ അയക്കാനും ആവശ്യപ്പെട്ടു. ഫ്ലാറ്റ്‌ പൊളിക്കുമെന്ന് ഉറപ്പുനല്‍കിയതിനാല്‍ ചീഫ്‌സെക്രട്ടറി ടോംജോസ്‌ ഇനി ഹാജരാകേണ്ടതില്ല. ഉത്തരവ്‌ നടപ്പാക്കുന്നതിൽ വീഴ്‌ചവരുത്തിയാൽ ഒക്ടോബർ 25നുള്ള വാദംകേള്‍ക്കലില്‍ വിളിച്ചുവരുത്തും. ഇടക്കാല നഷ്ടപരിഹാരം സംസ്ഥാനസർക്കാർ നാലാഴ്‌ചയ്‌ക്കുള്ളിൽ കൈമാറണമെന്നും തുക ഫ്ലാറ്റ്‌നിർമാതാക്കളിൽനിന്ന്‌ ഈടാക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here