സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ്‌ വിഭാഗം പിറവം പള്ളിയിൽ പ്രവേശിച്ചു

പിറവം സെന്റ്‌ മേരീസ്‌ വലിയ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കുർബാന നടത്താനെത്തിയ ഓർത്തഡോക്‌സ്‌ വിഭാഗം പള്ളിയിൽ പ്രവേശിച്ചു. പള്ളി പരിസരത്ത്‌ ശക്തമായ പൊലീസ്‌ സന്നാഹം ഏർപ്പെടുത്തി. യാക്കോബായ വിശ്വാസികൾ പള്ളിക്ക്‌ പുറത്ത്‌ പ്രതിഷേധം നടത്തിയെങ്കിലും പൊലീസ്‌ ഇടപെട്ട്‌ സ്ഥിതി ശാന്തമാക്കി.

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര മെത്രാപോലീത്ത നിയമിച്ച വികാരികളും പുരോഹിതരുമാണ് കുർബാനയ്‌ക്ക്‌ നേതൃത്വം നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും എതിർവിഭാഗം തടയുന്നുവെന്ന്‌ ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം ട്രസ്റ്റി എം പി ബാബു നൽകിയ അപേക്ഷയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്‌. കളക്ടര്‍ക്കു തന്നെയായിരിക്കും പള്ളിയുടെ നിയന്ത്രണം. ഏതെങ്കിലും വിധത്തിലുള്ള സംഘർഷങ്ങളുണ്ടായാൽ അറസ്റ്റുചെയ്‌ത്‌ നീക്കാൻ കോടതി നിർദ്ദേശമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here