ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു.
ബിഹാറിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു. മലയാളികള്‍ സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി എ സമ്പത്ത് അറിയിച്ചു.
മലയാളികള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കുന്നതിനായി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യയില്‍ നാല് ദിവസമായി തുടരുന്ന മഴയില്‍ എഴുപതി അഞ്ചിലധികം പേരാണ് മരിച്ചത്. മധ്യപ്രദേശ്, രാജ്സ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം സാരമായി ബാധിച്ചത്. ബിഹാറിലെ പാറ്റ്‌നായില്‍ 25 മലയാളികളും പ്രളയത്തില്‍ കുടുങ്ങി. കുടുങ്ങിയവരില്‍ മലയാളി നഴ്‌സുകളും ഉള്‍പ്പെടുന്നു.
ഗംഗ കര കവിഞ്ഞ് ഒഴുകിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ പലര്‍ക്കും ഫോണിലൂടെ ബന്ധപെടാനാകുന്നില്ല. പല സ്ഥലങ്ങളിലും ഇതുവരെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം വിഷയത്തില്‍ ഇടപെട്ടതായി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. നിലവിലെ വിവരം അനുസരിച്ച് മലയാളികള്‍ സുരക്ഷിതരെന്നും സമ്പത്ത് അറിയിച്ചു.
ദുരന്ത നിവാരണ സേനയുടെ 18 കമ്പനികള്‍ രക്ഷാപ്രവര്‍ത്ഥനത്തിനായി ബിഹാറില്‍ എത്തിയിട്ടുണ്ട്.
നഗരത്തിലെ പ്രധാനപ്പെട്ട് മെഡിക്കല്‍ കോളേജായ നളന്ദ ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികളെ മാറ്റി. സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രയാഗാരാജ്, ലക്‌നൗ, അമേഠി എന്നിവിടങ്ങള്‍ പ്രളയക്കെടുതി രൂക്ഷമാണ്. നാളെ കൂടി മഴതുടരുമെന്ന് കലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here