സാനിറ്ററി നാപ്കിനുകളിലെ ഡയോക്സിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? 56 പെണ്‍കുട്ടികള്‍ മരിച്ചോ? സത്യാവസ്ഥ ഇതാണ്

സാനിറ്ററി നാപ്കിനുകളെപ്പറ്റി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളെപ്പറ്റി സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റുമായ ഡോ. സുരേഷ് സി. പിള്ള എഴുതുന്നു.

സ്‌കൂള്‍, കോളേജ് കുട്ടികളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വാര്‍ത്തയെന്നും പറഞ്ഞാണ് സുഹൃത്ത് ടോം മങ്ങാട്ട് ഈ മെസ്സേജ് ശ്രദ്ധയില്‍ പെടുത്തിയത്.

സാനിറ്ററി നാപ്കിനുകള്‍ അപകടകാരികള്‍ ആണെന്നും ’56 പെണ്കുട്ടികള്‍ ഇതുവരെ സാനിറ്ററി നാപ്കിനില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ (which Converts Liquid into Gel) കൊണ്ട് മരണപ്പെട്ടു’ എന്നിങ്ങനെ മെസ്സേജ് പോകുന്നു.

ഇതൊരു HOAX (തട്ടിപ്പ് മെസ്സേജ്) ആണെന്ന് ആദ്യമേ പറയട്ടെ. ഇത് ഹോക്‌സ് ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ആണ് (Relax, nobody died using a pad! ഇന്ത്യന്‍ എക്‌സ്പ്രസ്സ്, 06th March 2017) നമുക്ക് ഈ ഭീകര ‘ജെല്‍’ ഉം കെമിക്കലും എന്താണ് എന്ന് ഓരോന്നായി ഇഴ കീറി നോക്കാം.

ഇപ്പോള്‍ കാണുന്ന തരം ഒട്ടിക്കുന്ന (adhesive) സാനിറ്ററി നാപ്കിനുകള്‍ പ്രചാരത്തില്‍ ആയത് 1980 കളില്‍ ആണ്.

എങ്ങിനെയാണ് ഇത്രയും കട്ടി കുറഞ്ഞ വസ്തു ആര്‍ത്തവ രക്തത്തെ വലിച്ചെടുക്കുന്നത്?

അതിനായി അല്‍പ്പം കെമിസ്ട്രി പറയണം.

എന്താണ് സാനിറ്ററി നാപ്കിന്റെ ഘടനയും കെമിസ്ട്രിയും.

പൊതുവായുള്ള ഘടന ഇതാണ്.

മേല്‍ ആവരണം: പോളിഒലിഫീന്‍ (CnH2n എന്ന പൊതുവായ ഘടനയുള്ള പോളിമര്‍ ആയ ആല്‍ക്കീനുകള്‍; ഉദാഹരണം പോളിപ്രൊപ്പിലീന്‍) കൊണ്ടുള്ള നെയ്യപ്പെട്ടത് അല്ലാത്ത (non-woven fabric) വളരെ മൃദുവായ ഒരു പാളി ആണ് ഏറ്റവും മുകളില്‍. ഇത് നല്ല രീതിയില്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള രീതിയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

മധ്യഭാഗം: ദ്രാവകങ്ങള്‍ വലിച്ചെടുക്കാന്‍ പ്രാപ്തിയുള്ള absorbent gel ആണ് മധ്യത്തിലായി വച്ചിരിക്കുന്നത്, ഇതിന്റെ കൂടെ സെല്ലുലോസും (wood pulp), റയോണ്‍, പോളിഎസ്റ്റര്‍ മിശ്രിതവും ഉണ്ടാവും. ഇതില്‍ absorbent gel ഉണ്ടാക്കിയിരിക്കുന്നത് polyacrylate എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളില്‍ ഇതേ പോളിമര്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കല്‍ ഫോര്‍മുല [CH2CH(CO2Na)]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതല്‍ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാന്‍ പറ്റും.

താഴെയുള്ള ആവരണം: മേല്‍ ആവരണത്തില്‍ ഉപയോഗിച്ച പോലെയുള്ള പോളിഒലിഫീനുകള്‍ ആണ് താഴെയുള്ള അവരണവും. ഇവയൊന്നും മാരകമായ ഒരു അസുഖവും വരുത്തുന്ന കെമിക്കലുകള്‍ അല്ല.

ചില വാട്ട്‌സാപ്പ് മെസ്സേജുകളില്‍ സാനിറ്ററി നാപ്കിനുകളില്‍ നിന്നും പുറത്തു വരുന്ന ഡയോക്സിന്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നൊക്കെ വായിച്ചല്ലോ? എവിടെയാണ് അപ്പോള്‍ ഈ ഡയോക്സിന്‍?

സെല്ലുലോസും (wood pulp), റയോണ്‍ ഇവയുടെ കളര്‍ തൂവെള്ള ആക്കുന്നതിനായി, ബ്ലീച്ച് ചെയ്യും. ബ്ലീച്ച് (രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വെളുപ്പിക്കുക) ചെയ്യാന്‍ ഉപയോഗിക്കുന്നത് ക്ലോറിന്‍ സംയുക്തങ്ങള്‍ ആണെങ്കില്‍ ചെറിയ അളവില്‍ ഉപോല്പന്നമായി ഡയോക്സിന്‍ (2,3,7,8- tetrachlorodibenzo para dioxin (TCDD) യും polychlorinated dibenzofurans (PCDFs) എന്ന വിഷ വസ്തു ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത ഉണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട കമ്പനികള്‍ എല്ലാം ഡയോക്സിന്‍ ഉണ്ടകാത്ത തരത്തിലുള്ള കെമിക്കലുകള്‍ ആണ് ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന് Always പാഡുകള്‍ അവരുടെ വെബ്സൈറ്റില്‍ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് സാനിറ്ററി പാഡുകള്‍ വാങ്ങുമ്പോള്‍ നിലവാരം ഉള്ളത് നോക്കി വാങ്ങുക.

2014 ല്‍ ജപ്പാനില്‍ നടത്തിയ ഒരു പഠനത്തില്‍ (Risk assessment study of dioxins in sanitary napkins produced in Japan., Ishii S, Katagiri R, Kataoka T, Wada M, Imai S, Yamasaki K. Regulatory Toxicology and Pharmacology, 2014 Oct;70(1):357-62. doi: 10.1016/j.yrtph.2014.07.020. Epub 2014 Jul 29.

സാനിറ്ററി നാപ്കിനുകളില്‍ ഗ്യാസ് chromatography യും മാസ് സ്‌പെക്ട്രോസ്‌കോപ്പിയും ഉപയോഗിച്ചുള്ള പഠനത്തില്‍ Toxic Equivalents (വിഷലിപ്തത TEQ/g) കണ്ടെത്തിയത് ഇങ്ങനെയാണ്. ‘Daily exposure volumes were estimated to be 0.000024-0.00042pg TEQ/kg/d. For hazard assessment, we used 0.7pg TEQ/kg/d which was the lowest level of TDI among TDI values reported by international agencies.’ അതായത് ചുരുക്കി പറഞ്ഞാല്‍ സാനിറ്ററി നാപ്കിനുകളില്‍ നിന്നും വരുന്ന ഡയോക്സിന്റെ അളവ് അവഗണിക്കാവുന്ന അത്രയും ചെറുതാണ് എന്നര്‍ത്ഥം. ( കൂടുതല്‍ വിവരങ്ങള്‍ #പാഠംഒന്ന് പുസ്തകത്തില്‍, ഇന്ദുലേഖ.കോം, ആമസോണ്‍ എന്നിവയില്‍ വാങ്ങാം).

അന്ത്രരാക്ഷ്ട്ര കമ്പനികള്‍ ഗുണനിലവാരം ഉറപ്പാക്കിയേ സാധാരണ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറുള്ളൂ. മുകളില്‍ പറഞ്ഞ ഉദാഹരണം ശ്രദ്ധിക്കുക.

അത് കൊണ്ട് ഗുണനിലവാരം ഉള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ലോക്കല്‍ ബ്രാന്‍ഡുകള്‍ കഴിവതും ഒഴിവാക്കുക.

ചുരുക്കത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു അപകടവും സാനിറ്ററി നാപ്കിനുകളില്‍ ഇല്ല.

ഒരു പാഡ് കഴിവതും 3 അല്ലെങ്കില്‍ 4 മണിക്കൂറേ ഉപയോഗിക്കാന്‍ പാടുളളൂ. Menstrual hygiene വളരെ പ്രധാനപ്പെട്ടതാണ്.

ഹോക്‌സ് മെസ്സേജില്‍ പറയുന്ന പോലെ ഫങ്കല്‍/ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഒക്കെ ഉണ്ടാവുന്നത് സാനിറ്ററി നാപ്കിനുകളില്‍ ഉള്ള കെമിക്കല്‍ കൊണ്ടല്ല. അത് Menstrual hygiene ന്റെ പ്രശ്‌നമാണ്. അതിനെ പ്പറ്റി ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടറെ കണ്ട് ഉപദേശങ്ങള്‍ തേടുക.

മെന്‍സ്റ്ററല്‍ കപ്പുകള്‍ ഇപ്പോള്‍ ധാരാളം പ്രചാരത്തില്‍ ഉണ്ട്. സാമ്പത്തിക ലാഭം ഉള്‍പ്പെടെ ധാരാളം പ്രായോഗിക ഉപയോഗങ്ങള്‍ ഉള്ള മെന്‍സ്റ്ററല്‍ കപ്പുകള്‍ ആയിരിക്കും ഇനി പുതു തലമുറ കൂടുതലായി ഉപയോഗിക്കാന്‍ പോകുന്നത്.

ഇതേപ്പറ്റി ഇന്‍ഫോ ക്ലിനിക്കില്‍ ഡോ. ദീപു സദാശിവന്‍ വളരെ വിശദമായി ഒരു ലേഖനം എഴുതിയിട്ടുണ്ട്, പെണ്‍കുട്ടികള്‍ തീര്‍ച്ചയായും വായിക്കണം. അത് ഒന്നാമത്തെ കംമെന്റില്‍ ഉള്‍പ്പെടുത്തുന്നു.

സാനിട്ടറി നാപ്കിനുകള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു അടയാളമാണ്. അതൊരു വലിയ സൗകര്യം ആണ്. ആര്‍ത്തവ സമയങ്ങളില്‍ ആത്മ വിശ്വാസത്തോടെ പുറത്തിറങ്ങാനുള്ള ഒരു ധൈര്യമാണ്. പഴയ തുണിക്കെട്ടിലേക്കു പോകണം എന്നൊക്കെ പറയുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം സ്ത്രീയെ വീട്ടില്‍ അടച്ചിടുക എന്നതു തന്നെ.

കോയമ്പത്തൂരില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി ഗ്രാമീണരുടെ ഇടയില്‍ വിപണനം നടത്തുന്ന Arunachalam Muruganantham പറഞ്ഞത് പറഞ്ഞു നിര്‍ത്താം.

My plea is that don’t wait for a girl to become a woman to empower them. Empower a girl’s life by giving sanitary pads to them. With pads, we give them wings. അതായത് ‘ ‘സ്ത്രീ ശാക്തീകരണത്തിന് ഒരു പെണ്‍കുട്ടി സ്ത്രീയാകുന്നിടം വരെ കാത്തിരിക്കരുത് എന്നതാണ് എന്റെ അപേക്ഷ. സാനിറ്ററി പാഡുകള്‍ വാങ്ങി നല്‍കി അവരുടെ ജീവിതം ശാക്തീകരിക്കുക. പാഡുകള്‍ അവര്‍ക്ക് ചിറകുകള്‍ നല്‍കുന്നു.’

അതാണ് ഇതുപോലെയുള്ള മെസ്സേജുകള്‍ പ്രചരിപ്പിക്കുന്നവരോടും പറയാനുള്ളത്. പാഡുകള്‍ (അല്ലെങ്കില്‍ മെന്‍സ്റ്ററല്‍ കപ്പുകള്‍) പെണ്‍കുട്ടികള്‍ക്ക് ചിറകുകള്‍ (Wings) നല്‍കുന്നു. സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍. ആത്മവിശ്വാസത്തിന്റെ ചിറകുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News