ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം: ജനങ്ങളുടെ ആവശ്യം ന്യായം; വിഷയം പരിഹരിക്കാന്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ദിപൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതു കൊണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക്കുമെന്നാണ് പറയുന്നത്.

പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച് കേന്ദ്രപരിസ്ഥിതി-വനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു.

ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തല്‍സ്ഥിതി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ ഇനിയും സമീപിക്കുമെന്നും മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയപാത പൂര്‍ണമായും അടക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തില്‍ ഉള്ളത്.

യാത്രാ മാര്‍ഗം അടയുകയും പകരം വഴികള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ വിവരണാതീതമായ പ്രശ്‌നങ്ങളാണ് ജനജീവിതത്തില്‍ ഉണ്ടാകുന്നത്.

യാത്രാ മാര്‍ഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാര്‍ഗവും അടയും. ഈ വിഷയത്തില്‍ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണെന്നും അത് കൊണ്ട്തന്നെയാണ് കേന്ദ്ര സര്‍ക്കാരിനോട് പ്രശ്‌ന പരിഹാരത്തിന് വീണ്ടും ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News