മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ തേന്‍കെണി കൂടുതല്‍ വിവാദത്തിലേക്ക്. തേന്‍കെണി(ഹണിട്രാപ്പ്) സംഘം ചിത്രീകരിച്ചെന്നു കരുതുന്ന, മുന്‍മുഖ്യമന്ത്രിയുടെയും മുന്‍ കേന്ദ്രമന്ത്രിയുടെ മകന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇവ പ്രചരിച്ചതോടെ അന്വേഷണ സംഘത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന.
മുന്‍ മുഖ്യമന്ത്രി ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. എട്ട് മുന്‍മന്ത്രിമാര്‍, 12 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരുടെ വീഡിയോകളാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തേണ്‍കെണിയുടെ ഭാഗമായ യുവതികളുടെ കണ്ണടയില്‍ ഒളിപ്പിച്ച ക്യാമറയുടെ സഹായത്തോടെയും ലിപ്സ്റ്റിക്‌സില്‍ ഒളിപ്പിച്ച ക്യാമറായിലൂടെയുമാണ് പല ദൃശ്യങ്ങളും പകര്‍ത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചു പോലീസില്‍ പരസ്പരം പഴിചാരല്‍ തുടങ്ങിയിട്ടുണ്ട്.
പോലീസ് മേധാവി വി.കെ. സിങ്ങും സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍(സൈബര്‍ സെല്‍) പുരുഷോത്തം ശര്‍മയുമാണ് ഏറ്റുമുട്ടലിന്റെ പാതയിലുള്ളത്. സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കരുതെന്നു ശര്‍മ പരസ്യമായി ആവശ്യപ്പെട്ടതാണു വിവാദത്തിനു കാരണമായത്. അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രി കമല്‍ നാഥ് ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന. തട്ടിപ്പുകാരിലൊരാളുടെ ഫ്ളാറ്റില്‍ ശര്‍മ താമസിച്ചതായി ഡി.ജി.പിയും തിരിച്ചടിച്ചു.
ഇതേത്തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘത്തലവന്‍ സഞ്ജീവ് ഷാമി മുഖ്യമന്ത്രി കമല്‍നാഥിനെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കി. അതേ സമയം, കേസില്‍ അറസ്റ്റിലായ ആരതി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍(38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(38), ഓം പ്രകാശ് കോറി(45) എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പത്ത് വര്‍ഷത്തോളമായി സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിച്ചുവരുന്നതായാണു റിപ്പോര്‍ട്ടുകള്‍. സംഘം കോടികള്‍ സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവ സംബന്ധിച്ച പരിശോധനയും പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി മകനെ കേസില്‍നിന്നു രക്ഷിക്കാന്‍ മൂന്നുകോടി രൂപ നല്‍കിയെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here