സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍; നാഫെഡ് വഴി 50 ടണ്‍ സവാള സംഭരിക്കും

കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ താങ്ങുവില നല്‍കി നാഫെഡ് വഴി ആദ്യ ഘട്ടത്തില്‍ 50 ടണ്‍ സവാള സംഭരിക്കും. നാഫെഡ് നല്‍കുന്ന വിലയും ചരക്ക് കേരളത്തില്‍ എത്തികാനുള്ള ചെലവും കണക്കാക്കിയാകും വില നിശ്ചയിക്കുക. ലാഭം അടുക്കേണ്ടതില്ലന്നാണ് സര്‍ക്കാര്‍ തീരുമാനം.

സ്‌പ്ലൈകോ വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. സവാള സംഭരണത്തിനായി മൂന്ന് ഉദ്യോഗസ്ഥരെ ഭക്ഷ്യ വകുപ്പ് നാസിക്കിലെക്ക് അയച്ചു. ആദ്യ ഘട്ടത്തില്‍ രണ്ടു ലോഡ് സവാള കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് സംഭരണം നടത്തുന്നത്. എത്തുന്ന 50 ടണ്‍ സവാള 30 മുതല്‍ 35 രൂപാ നിരക്കില്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

കേന്ദ്രസര്‍ക്കാറിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന നാഫെഡില്‍ നിന്നും തുവരന്‍ പരിപ്പ് ഇറക്കുമതി ചെയ്യാനും ഭക്ഷ്യ വകുപ്പ് ആ ലോചനയുണ്ട്. സംഭരിക്കുന്ന പരിപ്പ് റേഷന്‍കടകളിലൂടെ ന്യായ വിലക്ക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് സവാളയ്ക്ക്.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍ കാരണം. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് കിലോയ്ക്ക് 50 രൂപ വരെ മൊത്തവിലയും 60 രൂപ ചില്ലറ വിലയുമായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 80 രൂപയില്‍ എത്തി നില്‍ക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ സവാളയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഭക്ഷ്യ വകുപ്പ് നാസിക്കില്‍ നിന്നും സംഭരിച്ച സവാള നാളെ സംസ്ഥാനത്ത് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here