ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിലെ അന്തിമ തീരുമാനം ഉത്തരാവായി ഇറക്കാത്തതിനെതിരെ ഉദ്യോഗസ്‌ഥരെ ശകാരിച്ചു കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ഇക്കാര്യം ഉന്നയിച്ചു മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗഡ്കരി ഉദ്യോഗസ്ഥരെ ശകരിച്ചത്. അന്തിമ ഉത്തരവ് എത്രയും പെട്ടെന്ന് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും ഗഡ്കരി താക്കീത് നൽകി.
ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള തുകയിൽ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്‌ഥർ സ്വീകരിക്കാഞ്ഞതിനെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ ശാസിച്ചത്. ഇതുവരെ ഇത് സംബന്ധിച്ച ഉത്തരവ് പോലും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രിയെ ഇതിനായി വീണ്ടും ദില്ലിയിലേക്ക് വരുത്തിയത് അപമാനകരമെന്നും നിധിൻ ഗഡ്കരി ഉദ്യോഗസ്ഥരെ ശകാരിച്ചു. എത്രയും പെട്ടെന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും ഗഡ്കരി താക്കീത് നൽകിയിട്ടുണ്ട്. തീരുമാനം നീണ്ട് പോയതിൽ ഒരു ന്യായീകരണവുമില്ലെന്ന് നിധിൻ ഗഡ്കരി വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള അന്തിമ തീരുമാനത്തിൽ 9ന് മുഖ്യമന്ത്രി ഒപ്പ് വെക്കും. ഇതിന് പുറമെ സംസ്ഥാനത്തെ നിലവിലുള്ള ദേശീയപാതകളുടെ അറ്റകുറ്റ പണികൾക്കായി 175 കോടിയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു. ഇതിന് അനുമതി നൽകാമെന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് നൽകി. അതൊടപ്പം കുതിരാൻ തുരങ്കത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്നും ഗഡ്കരി ഉറപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here