ദേശീയ പാത വീതികൂട്ടല്‍: ഭൂമി വിലയുടെ ഇരുപത്തിയഞ്ച് ശതമാനം സംസ്ഥാനം വഹിക്കും; കേന്ദ്രവുമായി കേരളം ധാരണാപത്രം ഒപ്പുവച്ചു

ദേശിയ പാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ തടസങ്ങളും നീങ്ങി. എന്‍.എച്ച് 66 ന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ധാരണാപത്രം ഒപ്പിട്ടു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചിലവ് കേരളം ഏറ്റെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദേശിയ പാതാ വികസനത്തിന്റെ അവസാന തടസവും നീങ്ങിയത്.

കൂടിക്കാഴ്ച്ചയിലെ ധാരണപ്രകാരം കേരള പൊതുമരാമത്ത് വകുപ്പും ദേശിയ ഗതാഗത മന്ത്രാലയവും തമ്മിലുള്ള കരാര്‍ ദില്ലിയില്‍ ഒപ്പ് വച്ചു.

കേരളം നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ദേശിയ പാതയുടെ ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചിലവ് സംസ്ഥാനം വഹിക്കും.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണപത്രത്തില്‍ ഒപ്പ് വച്ചത്.ദേശിയ പാതാ അതോറിട്ടി ജനറല്‍ മാനേജര്‍ അലോക് ദീപാങ്കര്‍ സനിഹിതനായിരുന്നു.

598 കിലോമീറ്റര്‍ വരുന്ന എന്‍.എച്ച് അറുപത്തിയാറ് പൂര്‍ത്തിയാക്കാന്‍ 44,000യിരം കോടി രൂപയാണ് ചിലവ്. അതില്‍ 22,000യിരം കോടി രൂപ ഭൂമി ഏറ്റെടുക്കലിന് ആവിശ്യമാണ്.

ഇതിന്റെ 25 ശതമാനമായ 5400 കോടി രൂപയാണ് കേരളം നല്‍കുക. കിഫ്ബിയില്‍ നിന്നാണ് കേരളം പണം അനുവദിക്കുന്നത്.

നേരത്തെ നാല് പ്രാവശ്യം മുഖ്യമന്ത്രി പിണറായി വിജയനും നിധിന്‍ ഗഡ്കരിയും ഇതേ ആവിശ്യത്തില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കഴിഞ്ഞ ജൂണില്‍ തുക അനുവദിക്കാമെന്ന് കേരളം സമ്മതിച്ചെങ്കിലും കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയില്ല.

കഴിഞ്ഞ ഒന്നാം തിയതി മുഖ്യമന്ത്രി ഇതേ ആവിശ്യവുമായി വീണ്ടും ഗഡ്കരിയെ കണ്ടതോടെയാണ് പ്രശ്‌ന പരിഹാരമായത്. ഉത്തരവ് പുറത്തിറങ്ങാത്തതിന് ഉദ്യോഗസ്ഥരെ ഗഡ്കരി ശകാരിക്കുകയും ചെയ്തു.
കൈരളിന്യൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News