ആദ്യ സ്വകാര്യ ട്രെയ്ൻ ഇന്ന് ഓടിത്തുടങ്ങും; കരിദിനം ആചരിച്ച് തൊ‍ഴിലാളികൾ പ്രതിഷേധിക്കും

ഇന്ത്യൻ റെയിൽവേയിലെ ആദ്യ സ്വകാര്യ ട്രെയിൻ ആണ് ഇന്ന് ട്രാക്കിലിറങ്ങുക. ദില്ലി – ലഖ്‌നൗ റൂട്ടിലോടുന്ന ഈ വണ്ടിക്ക് തേജസ്സ് എന്നാണ് പേര്. നാളെ മുതൽ തേജസ്സ് നിത്യ സർവീസ്‌ ആരംഭിക്കും. മുംബൈ – അഹമ്മദാബാദ് തേജസ്സ് ട്രയിൻ ഉടൻ ആരംഭിക്കും.

മികച്ച വരുമാനമുള്ള 28 റൂട്ടിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജൻസികൾക്ക്‌ നൽകുന്നത്‌. ഇതിൽ ദക്ഷിണ റെയിൽവേയിലെ നാല്‌ റൂട്ടുകൾ ഉൾപ്പെടും.

ചെന്നൈ – ബംഗളൂരു, ചെന്നൈ – കോയമ്പത്തൂർ, ചെന്നൈ – മധുര, തിരുവനന്തപുരം – എറണാകുളം റൂട്ടുകളാണിത്‌. ഈ റൂട്ടുകളിലേക്ക്‌ സ്വകാര്യ ഏജൻസികളിൽനിന്ന്‌ ടെൻഡർ ക്ഷണിക്കാൻ റെയിൽവേ ബോർഡ്‌ തീരുമാനിച്ചു.

ലോക്കോ റണ്ണിങ് ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷനാണ്‌ രാജ്യത്താകെ ഇന്ന് കരിദിനമാചരിക്കുന്നത്‌.

തത്‌കാൽ നിരക്കിനെക്കാൾ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിർന്ന പൗരൻമാർക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉൾപ്പെടെ യാത്രാസൗജന്യങ്ങൾ ഒന്നും ലഭിക്കില്ല.

സമയ കൃത്യത, ഇൻഷുറൻസ്‌, വണ്ടി വൈകിയാൽ നഷ്‌ടപരിഹാരം തുടങ്ങിയവയാണ്‌ സ്വകാര്യ സർവീസുകളുടെ വാഗ്‌ദാനങ്ങൾ. സ്വകാര്യ ട്രെയിനുകൾക്ക്‌ കടന്നുപോകാൻ സാധാരണ ട്രെയിനുകൾ പിടിച്ചിടുന്ന സ്ഥിതി വരും.

രാജ്യത്ത്‌ വർഷം തോറും 40,000 മുതൽ 50000 വരെ ജീവനക്കാർക്ക്‌ റെയിൽവേയിൽ ജോലി ലഭിക്കുന്നുണ്ട്‌. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വികലാംഗർക്കും സംവരണവും ലഭിച്ചിരുന്നു.

സ്വകാര്യവൽക്കരണത്തോടെ സംവരണ ആനുകൂല്യവും നഷ്‌ടപ്പെടും. തുടക്കത്തിൽ ആദ്യ സർവീസ്‌ ഐആർസിടിസിക്കാണ്‌ നൽകിയതെങ്കിലും മറ്റ്‌ റൂട്ടുകൾ സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here