കൂടത്തായി കൂട്ടമരണം: മരണങ്ങളിൽ അസ്വഭാവികത; മരിച്ച റോയിയുടെ ഭാര്യ കസ്‌റ്റഡിയിൽ

കൂടത്തായിൽ ഒരു കുടംബത്തിലെ ആറുപേർ സംശയകാരമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുവായ സ്‌ത്രീയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയാണ്‌ പിടിയിലായത്‌. ഇന്ന്‌ രാവിലെയാണ്‌ പൊലീസ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.

ആറുപേരുടേയും മരണം വിഷാംശം ഉള്ളിൽ ചെന്നതാണെന്ന്‌ പൊലീസ്‌ പറയുന്നു. മരണങ്ങളിൽ അസ്വഭാവികതയുണ്ടെന്ന്‌ റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു. 16 വർഷംമുമ്പാണ്‌ ആദ്യമരണം നടക്കുന്നത്‌. തുടർന്നുള്ള വർഷങ്ങളിലാണ്‌ ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്‌.

ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന്‌ മൃതദേഹാവശിഷ്‌ടങ്ങൾ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരൻ റോജോ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടക്കുന്നത്‌.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യൂ മച്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫിൻ(2) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ൽ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടർന്ന് മറ്റുളളവരും സമാന സാഹചര്യത്തിൽ മരിച്ചു. ആറ് വർഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവർ പറഞ്ഞെങ്കിലും ചിലർ സംശയമുന്നയിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ്‌ മരണകാരണമെന്നായിരുന്നു റിപ്പോർട്ട്‌.

കോടഞ്ചേരി സെന്റ്‌മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത്‌ സാമ്പിളുകൾ ശേഖരിച്ചത്‌. തുടർന്ന്‌ കൂടത്തായി ലൂർദ്‌മാതാ പള്ളിയിൽ അടക്കിയ മറ്റു നാലുപേരുടെയും കല്ലറ തുറന്ന് എല്ലും പല്ലും മറ്റും ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here