കൂടത്തായി കൊലപാതക പരമ്പര: ജോളി കുറ്റം സമ്മതിച്ചു; രണ്ടാം ഭര്‍ത്താവ് ഷാജുവും ബന്ധുവും കസ്റ്റഡിയില്‍; അറസ്റ്റ് വെെകീട്ട്

കോഴിക്കോട്: കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ യുവതി കുറ്റം സമ്മതിച്ചു. മരിച്ച റോയിയുടെ ഭാര്യ ജോളിയാണ് കുറ്റസമ്മതം നടത്തിയത്.

ഇതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജ്വല്ലറി ജീവനക്കാരനായ യുവാവിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

ഇരുവരെയും വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ ഇന്ന് വൈകിട്ടു തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കുടുംബത്തിലെ ആറുപേരുടേയും മരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സയനൈഡിന്റെ അംശവും ആറു പേരുടെയും ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍.

16 വര്‍ഷംമുമ്പാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.

ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്.

കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here