കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളെ റിമാന്ഡ് ചെയ്തു. താമരശ്ശേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് 3 പേരേയും റിമാന്റ് ചെയ്തത്. പ്രതികൾക്കായി പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
രാത്രി 11 മണിക്ക് ശേഷമാണ് പ്രതികളെ താമശ്ശേരിയിൽ മജിസ്ട്രേറ്റിന് മുമ്പാക്കെ ഹാജരാക്കിയത്. അറസ്റ്റിലായ ജോളി, സഹായി മാത്യു, സയനൈഡ് നൽകിയ പ്രജു കുമാർ എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പിന്നീട് ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ അടുത്ത പ്രവൃത്തി ദിനമായ ബുധനാഴ്ച കോടതി പരിഗണിക്കും.
ബുധനാഴ്ച തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഉണ്ടാകും. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. റോയിയുടെ മരണത്തിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് 5 പേരുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജോളി നൽകിയ കുറ്റസമ്മത മൊഴിക്കൊപ്പം, ഇവർക്ക് കൂടുതൽ പേരിൽ നിന്ന് സഹായം ലഭിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here