ഓഹരി വിൽപ്പന നയം മാറ്റി; വൻ ലാഭത്തിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളും വിൽപ്പനയ്ക്ക്; കേന്ദ്ര മന്ത്രി സഭാ തീരുമാനം വൻ വാർത്തയാകാതിരിക്കാൻ വാർത്താ സമ്മേളനം ഒ‍ഴിവാക്കി

ഓഹരിവിൽപ്പന നടപടി ലളിതമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പൊതു സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നതിന്റെ പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്. പുതിയ ഓഹരി വിൽപ്പന നയത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ലാഭത്തിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരിയും വിൽക്കലാണ് പുതിയ നയത്തിന്റെ കാതൽ.

ഓഹരിവിൽപ്പന വഴി അടിയന്തരമായി 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്. രാജ്യം വൻ ധനകമ്മി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഭാരത് പെട്രോളിയത്തിലടക്കം ഓഹരി വിൽപ്പന നടപ്പാക്കും. വർഷം ശരാശരി 12,000 കോടിയിൽപ്പരം പ്രവർത്തനലാഭമുള്ള ഭാരത്‌ പെട്രോളിയത്തിന്റെ ഓഹരിവിൽപ്പന വഴി 60,000 കോടി രൂപ കിട്ടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അമേരിക്കൻ എണ്ണഭീമനായ എക്‌സോൺ മൊബീൽ അടക്കമുള്ള ബഹുരാഷ്ട്രകുത്തകകൾ ഭാരത്‌ പെട്രോളിയത്തിനായി രംഗത്തുണ്ട്‌. ഭാരത്‌ പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരിയാണ്‌ കേന്ദ്രത്തിന്റെ കൈവശമുള്ളത്‌.

ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ, വൈദ്യുതിമേഖലാ കമ്പനികളായ നീപ്‌കോ, ടിഎച്ച്‌ഡിസി എന്നിവയാണ്‌ സ്വകാര്യവൽക്കരണത്തിനു തീരുമാനമായ മറ്റു കമ്പനികൾ. ഓഹരിലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ച്‌ ഉടൻ വിജ്ഞാപനമിറക്കും. എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയും ഇതോടൊപ്പം നടത്താനാണ് നീക്കം.

വൻ വിവാദത്തിനു വ‍ഴിയൊരുക്കുമെന്നതിനാൽ തീരുമാനം വാർത്തയാകാതിരിക്കാനും കേന്ദ്രം ശ്രമിച്ചു. മന്ത്രിസഭായോഗ തീരുമാനം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്ന പതിവ് ഒഴിവാക്കി. നിതി ആയോഗാണ് ഓഹരി വിൽപ്പനയ്‌ക്കുള്ള കമ്പനികളെ ഇതുവരെ നിശ്ചയിച്ചത്‌. ഇനി ഓഹരിവിറ്റഴിക്കലിന്റെ ചുമതല ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ, പൊതുസ്വത്ത്‌ മാനേജ്‌മെന്റ്‌ വകുപ്പിന് (ഡിഐപിഎഎം) ആയിരിക്കും . നിതി ആയോഗിന്റെ പങ്ക്‌ ചുരുങ്ങും. നിർണായക തീരുമാനമെടുക്കുന്ന മന്ത്രിസമിതി യോഗങ്ങളിൽ ഡിഐപിഎഎം വകുപ്പ്‌ സെക്രട്ടറിയും പങ്കെടുക്കും. ഓഹരിവിൽപ്പന നാലോ അഞ്ചോ മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ്‌ ശ്രമം. ധനമന്ത്രാലയം നോഡൽ ഏജൻസിയായി പ്രവർത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News