കയറ്റുമതി വര്‍ദ്ധനവിലൂടെ അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഇടംനേടി കോട്ടയം തുറമുഖം. എംപ്റ്റി കണ്ടെയ്നര്‍ യാര്‍ഡുകള്‍ കോട്ടയത്ത് തുടങ്ങാന്‍ താത്പര്യമറിയിച്ച് നിരവധി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ രംഗത്ത്. ഉള്‍നാടന്‍ ജലഗതാഗതത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ച ഏഷ്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖമാണ് കോട്ടയത്തേത്.
പ്രതിമാസം 75 മുതല്‍ 80 വരെ കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഇടംനേടുന്ന വ്യാപാരമുന്നേറ്റമാണ് ഉള്‍നാടന്‍ തുറമുഖമായ കോട്ടയം പോര്‍ട്ടിന് കൈവരിക്കാനായത്. അരിപ്പൊടി, മൈദ, റബ്ബര്‍ ഉല്‍പന്നങ്ങള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ റഷ്യ, ദുബായ്, നെതര്‍ലന്‍ഡ്‌സ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്താണ് ലക്ഷ്യം കൈവരിച്ചത്.
അന്താരാഷ്ട്ര ലോജിസ്റ്റിക് മേഖലയിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ കോട്ടയം പോര്‍ട്ടില്‍ എംപ്റ്റി കണ്ടെയ്നര്‍ യാര്‍ഡുകള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ചതായി പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.ഉള്‍നാടന്‍ ജലഗതാഗതം, ഇലക്ട്രോണിക് സീലിംഗ്, എംപ്റ്റി കണ്ടെയ്നര്‍ യാര്‍ഡ് എന്നീ സൗകര്യങ്ങളാണ് കയറ്റുമതിക്കാരെ കോട്ടയം തുറമുഖത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.
കോട്ടയത്ത് നിന്ന് കണ്ടെയ്നറുകള്‍ ഇ-സീല്‍ ചെയ്ത് അയച്ചാല്‍ കൊച്ചിയിലെ കസ്റ്റംസ് പരിശോധ ഒഴിവാക്കാം. അതുവഴി കയറ്റുമതിക്കാര്‍ക്ക് സമയവും പണവും ലാഭിക്കാം. കൂടാതെ ഓണ്‍ലൈന്‍ വഴി ചരക്കുനീക്കം അറിയാനാകും. ഗുജറാത്തില്‍ നിന്ന് കോട്ടയം പോര്‍ട്ടിലൂടെ 200 കണ്ടെയ്നര്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനും കരാറായി. മുന്‍ എംഎല്‍എ വിഎന്‍ വാസവന്റെ ഇച്ഛാശക്തിയില്‍ ജന്‍മമെടുത്ത കോട്ടയം പോര്‍ട്ട് 2009-ല്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് നാടിന് സമര്‍പ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here