സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നൈജീരിയന്‍ സ്വദേശിയായ സാമുവല്‍ റോബിന്‍സണ്‍ അഭിനയം നിര്‍ത്തുന്നു. തന്റെ ഫെയ്സ്ബുക്ക് പേജില്‍ സാമുവല്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ ഇത്രയും കാലം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കഴുത്തില്‍ കുരുക്കിട്ട ചിത്രത്തോടു കൂടിയാണ് സാമുവല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്
തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതും പരസ്യകരാറില്‍ നിന്നും പുറത്തായതുമാണ് തന്നെ ഈ തീരുമാനത്തില്‍ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സാമുവല്‍ റോബിന്‍സണിന്റെ കുറിപ്പ്:
ഇന്ന് ഞാന്‍ അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. ഞാന്‍ വിഷാദരോഗത്തിനടിമയായി.
ജീവിതം തന്നെ അവസാനിപ്പിക്കാനായി കയറും ആത്മഹത്യാ കുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയാണ്. അഭിനേതാവാകുക എന്നത് എന്റെ ലക്ഷ്യമായിരുന്നു. മാതാപിതാക്കളെല്ലാം മരണപ്പെട്ടു, പതിനഞ്ചാം വയസ്സ് മുതല്‍ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്ത് തുടങ്ങിയ എനിക്ക് ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് വിജയിക്കാനായത് കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.
സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തന്നെ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. തുടര്‍ന്ന് മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും തുടര്‍ന്ന് അത്തരത്തിലൊരു അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം രാജ്കുമാര്‍ സന്തോഷി വഴി ബോളിവുഡില്‍ നിന്നും എ ഐ ബിയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചു.
വലിയ താരങ്ങള്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലും വലിയ നൈജീരിയന്‍ സിനിമകളിലും പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഓഫര്‍ ലഭിച്ചു. ഞാന്‍ സ്വപ്നം കണ്ട പകുതി അവസരങ്ങള്‍ എനിക്ക് ലഭിച്ചെങ്കിലും പിന്നീട് എല്ലാം തന്നെ എനിക്ക് നഷ്ടപ്പെട്ടു. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് നായകനായ ചിത്രം നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു. സംവിധായകനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എ ഐ ബി പ്രൊജക്ടും നഷ്ടമായി. പിന്നീട് വന്ന തമിഴ് പ്രൊജക്ടാകട്ടെ നല്ലതായി തോന്നിയില്ല.
നൈജീരിയന്‍ സിനിമാ പ്രൊജക്ട് നൈജീരിയന്‍/ദക്ഷിണാഫ്രിക്കന്‍ പ്രൊജക്ടായി രൂപകല്‍പ്പന ചെയ്തതിനാലും ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം പതിവായതിനാലും എനിക്ക് നഷ്ടപ്പെട്ടു. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ പരസ്യ ബ്രാന്‍ഡും നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ നിരാശയായി.
എനിക്ക് നിയന്ത്രണമില്ലാത്ത ചില പ്രൊജക്ടുകള്‍ക്ക് ഞാന്‍ വഴങ്ങിയെങ്കിലും അതൊന്നും എനിക്ക് യാതൊന്നും തിരികെ തന്നില്ല. അതെല്ലാം ഇതോടെ നിരാശ വിഷാദത്തിന് വഴിമാരി. ആ സമയത്താണ് ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നതും.
അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കളും തെറാപ്പിസ്റ്റും എന്നെ ഈ ഭീകരാവസ്ഥയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. അവരോട് ഞാന്‍ നന്ദി പറയുന്നുവെന്നും സാമുവല്‍ ജോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here