200 കോടി രൂപ വിലയുള്ള എംഡിഎംഎ എന്ന മയക്കുമരുന്ന് കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. 2018ലാണ് തമിഴ്നാട് സ്വദേശിയായ അലിയും കണ്ണൂർ സ്വദേശിയായ പ്രശാന്തും ചേർന്ന് 30 കിലോ മയക്കുമരുന്ന് കാർഗോ വഴി കടത്താൻ ശ്രമിച്ചത്. കൊച്ചിയിൽ നിന്നുള്ള എക്സൈസ് സംഘം ട്രിചി വിമാനത്താവളത്തിൽ പിടിയിലായ അലിയെ അറസ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിച്ചു. അലിയുടെ സഹായിയായ കണ്ണൂർ സ്വദേശി പ്രശാന്തിനെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആയിരുന്നു 2018 സെപ്റ്റംബറില്‍ നടന്നത്.
അന്താരാഷ്ട്ര വിപണിയിൽ 200 കോടി രൂപ വിലവരുന്ന MDMA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന 30 കിലോ ഗ്രാം മെത്തലിൻ ഡയോക്സി മെത് ആംഫിറ്റമിൻ എന്ന ലഹരി മരുന്നാണ് എക്സൈസ് പിടികൂടിയത്. പഴയ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ചെന്നൈയിൽ നിന്നും കൊച്ചി വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ചെന്നെയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി പ്രശാന്തിനെ അന്ന് പിടികൂടാൻ സാധിച്ചെങ്കിലും അലി എന്ന അബ്ദുൾ റഹ്മാനെ അന്വേഷണ സംഘത്തിന് പിടിക്കാൻ സാധിച്ചില്ല. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ വെട്ടിച്ച് അലി പല തവണ വിദേശത്ത് പോയിരുന്നതായി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ സജിത്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
മുഴുവൻ മേൽ വിലാസവും കൊറിയർ ഏജൻസിക്ക് മയക്ക് മരുന്ന് കടത്ത് സംഘം നൽകാറില്ല. കാർഗോ വഴി സാധനങ്ങൾ അയച്ച ശേഷം അലി മലേഷ്യയിലേക്ക് പോകും. അവിടെ എത്തി മുഴുവൻ മേൽ വിലാസവും നൽകി ഇയാൾ തന്നെ സാധനം കൈപ്പറ്റുന്നതായിരുന്നു രീതി. മലേഷ്യയിൽ നിന്ന് മടങ്ങവേ ലുക്കൗട്ട് നോട്ടീസ് പ്രകാരം അലി ട്രിച്ചി എയർ പോർട്ടിൽ പിടിയാലാകുമ്പോൾ ഇയാളുടെ കയ്യിൽ നിന്നും ദ്രവ രൂപത്തിൽ അനധികൃതമായി കടത്തിയ 20 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here