കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി.
ഇതൊരിക്കലും സാധാരണ നിലയില്‍ സംഭവിക്കേണ്ടതല്ല, മറിച്ച് ഗുരുതരമായ ക്രിമിനല്‍ കൃത്യവിലോപമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഈ ഘട്ടത്തില്‍ ആരെയും ഒഴിവാക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്നും ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
പാലാരിവട്ടം ജംങ്ഷനിലെ കടുത്ത ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിനായി തീരുമാനിച്ചത്.
ഫ്‌ളൈ ഓവര്‍ കേവലം എന്‍എച് 66 ദേശീയ പാതയുടെ ഭാഗം മാത്രമല്ല, മറിച്ച് വലിയ തിരക്കേറിയ കൊച്ചി നഗരത്തിലേയ്ക്കുള്ള ബൈപ്പാസ് കൂടിയാണ്.
മറ്റ് മൂന്ന് പ്രധാന ദേശീയ പാതയേയും ഈ ദേശീയപാത ബന്ധിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടം കൂടിയാണിത്.
അതിനാല്‍ തന്നെ, യാത്രയ്ക്കായി തുറന്നുകൊടുത്തതിന് പിന്നാലെ, പാലം തകര്‍ന്നത് പൊതുജനത്തിന്റെ ജീവനും സുരക്ഷയ്ക്കും വലിയ ആശങ്കയാണുണ്ടാക്കിയത്.
വളരെ വിപുലവും ആഴത്തിലുമുള്ള ഗൂഢാലോചനയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കേവലം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും; ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്സ് ആന്ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്.
മൂന്നാം പ്രതി കിറ്റ്കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here