20 വീടുകള്‍ നിര്‍മിക്കുന്നത് സംസ്ഥാനത്താദ്യം; കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം അഭിമാനര്‍ഹമായ നേട്ടത്തില്‍

ടീം ഫിനിക്‌സ് ആവേശത്തിലാണ്. വീടു നിര്‍മാണത്തിലും പെണ്‍കരുത്തിന്റെ അടയാളപ്പെടുത്തലുകള്‍ നടത്തിയ കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമാണ് ഫിനിക്‌സ്. സംസ്ഥാനത്താദ്യമായി 20 വീടുകളുടെ നിര്‍മാണം നിശ്ചിത സമയത്തിന് മുന്നേ ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയ ടീമാണിത്.

റമീഹ, ശ്രീവിദ്യ തുടങ്ങി അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ടതാണ് കൊറ്റങ്കര പഞ്ചായത്തിലെ ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ടീം. അലക്കുകുഴി നിവാസികള്‍ക്കായി കൊല്ലം കോര്‍പ്പറേഷന്‍ 1.7 കോടി രൂപ ചെലവഴിച്ച് പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിക്കുന്ന 20 വീടുകളാണ് മുണ്ടയ്ക്കല്‍ ഡിവിഷനിലെ കച്ചിക്കടവില്‍ പൂര്‍ത്തിയാക്കിയത്.

ജനുവരി ഒന്നിന് തുടങ്ങിയ നിര്‍മാണം ഒമ്പത് മാസം പിന്നിട്ടാണ് തീര്‍ത്തത്. കരാര്‍ പ്രകാരം ഒരു വര്‍ഷമായിരുന്നു കാലാവധി. 8.5 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണ ചെലവ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിലെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ അംഗങ്ങളുടെ സഹകരണവും തേടിയിരുന്നു.

32 വനിതകളാണ് വീടു നിര്‍മാണത്തില്‍ പങ്കെടുത്തത്. എല്ലാവരും ജില്ലാ മിഷന്റെ കണ്‍സ്ട്രക്ഷന്‍ പരിശീലനം നേടിയവരാണ്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ക്ക് പുറമേ 1600 തൊഴില്‍ദിനങ്ങളുപയോഗിച്ചാണ് 20 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ദിവസം 800 രൂപ കൂലിയിനത്തിലും 50 രൂപ യാത്രാബത്തയായും അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.
വീടുകളുടെ നിര്‍മ്മാണത്തിനായി കോര്‍പ്പറേഷനാണ് സ്ഥലം കണ്ടെത്തിയത്. ഓരോ വീടിന്റെയും വിസ്തീര്‍ണ്ണം 500 സ്‌ക്വയര്‍ഫീറ്റ്.

രണ്ടു കിടപ്പുമുറി, അടുക്കള, ഹാള്‍, വരാന്ത, കോമണ്‍ ടോയ്ലറ്റ് എന്നീ സൗകര്യങ്ങള്‍ ചേര്‍ന്നതാണ് ഓരോ വീടും. പൂര്‍ണമായും വൈദ്യുതീകരിച്ച്, പ്ലംബിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കി. വിട്രിഫൈഡ് ടൈലുകളും പാകി. പൂര്‍ത്തിയാക്കിയ വീടുകള്‍ അടുത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി കോളനിയിലെ താമസക്കാര്‍ക്കായാണ് കോര്‍പ്പറേഷന്‍ വീടുകള്‍ നിര്‍മിച്ചത്.

ഇവരുടെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനായി പൊതുകിണറും അലക്കുകല്ലുകളും കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കും എന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ പദ്ധതി കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുത്ത് നടപ്പിലാക്കിയത് എന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് പറഞ്ഞു. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 85 ദിവസം പരിശീലനം ലഭിച്ചവരാണ് ഓരോ അംഗവും.

കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീമുകളെ ഗവണ്‍മെന്റ് അംഗീകൃത മൈക്രോ കോണ്‍ട്രാക്ടിങ് ഏജന്‍സിയാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യം. അതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News