ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരിയില്‍

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു.

ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 7-ന് കൊച്ചിയിലായിരിക്കും പരിപാടി. പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടക സമിതി തീരുമാനിച്ചു.

ലോക കേരള സഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാ റുകള്‍, കലാപരിപാടികള്‍, ശില്‍പ്പശാല എന്നിവയുണ്ടാകും. തിരുവന ന്തപുരത്ത് പുഷ്‌പ്പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സമാപന സമ്മേളനം 3-ന് വൈകിട്ട് നിശാഗന്ധിയിലായി രിക്കും.

പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.

ലോക കേരള സഭയുടെ നിയമാവലി പ്രകാരംഅംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശതൊഴിലുടമാ സമ്മേളനം മാറണം.

ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളില്‍ നിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാക്കാനുള്ള നിര്‍ദേശം കഴിഞ്ഞ സമ്മേളനത്തില്‍ ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. ആ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കി.

വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കമ്പനി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ദുബായിയില്‍ ഈ മാസം ആദ്യം സംഘടിപ്പിച്ച ചെറുകിട-ഇടത്തരം സംരംഭകരുടെ സമ്മേളനം പ്രതീക്ഷി ച്ചതിലധികം വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനുവരിയില്‍ രണ്ടാം ലോക കേരള സഭ സമ്മേളനത്തിനു ശേഷം കൊച്ചിയില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. വിവിധ ഉപസമിതികള്‍ ഉടനെ യോഗം ചേര്‍ന്ന് സമ്മേളനം വിജയിപ്പിക്കാനുള്ള പരിപാടികള്‍ക്ക് വിശദ രൂപം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News