കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവര്‍; വനപാലകരുടെ വാദം കള്ളം

മൂന്നാര്‍-രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജ്. കുട്ടിയെ രക്ഷിച്ചത് വനം വകുപ്പ് ജീവനക്കാരാണ് എന്നായിരുന്നു വാദം.

കഴിഞ്ഞ സെപ്തംബര്‍ 8ന് രാത്രിയാണ് കമ്പിളികണ്ടം സ്വദേശികളായ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള പെണ്‍ കുഞ്ഞ് ജീപ്പില്‍ നിന്ന് താഴെ വീണത്. പഴനിയില്‍ നിന്ന് മടങ്ങുന്നതിനിടെ രാജമലയിലെ ചെക്ക്പോസ്റ്റിനരികില്‍ വെച്ചായിരുന്നു സംഭവം. കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്. നഗ്‌നമായും മൊട്ടയടിച്ചും കാണപ്പെട്ട ഇഴഞ്ഞ് നീങ്ങുന്ന കുട്ടി പ്രേതമാണെന്ന ഭയത്താല്‍ വാച്ചര്‍മാര്‍ മാറി നിന്നപ്പോഴാണ് കനകരാജ് കുട്ടിയെ രക്ഷിച്ചെടുത്തത്.

ചെക്ക് പോസ്റ്റിലെ രണ്ട് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചത് എന്നായിരുന്നു വനം വകുപ്പിന്റെ അവകാശ വാദം. ഇത് തെളിയിക്കാന്‍ എഡിറ്റ് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ വനം വകുപ്പ് പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ മൂന്നാര്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവായത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ കനകരാജ് ഓട്ടോ നിര്‍ത്തി ഇറങ്ങുന്നതും കുട്ടിയെ എടുത്ത് ചെക്ക് പോസ്റ്റ് ഓഫീസിലേക്ക് കയറുന്നതും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here