റോയിയുടെ കല്ലറയിലെ മണ്ണ് ഉണങ്ങുന്നതിനു മുമ്പേ ‘ജോളി’ ട്രിപ്പ്; ഉല്ലാസയാത്ര നടത്തിയത് ജോണ്‍സണുമൊത്ത്

റോയിയുടെ മരണം ആഘോഷിക്കാന്‍ ജോളി അടുത്ത ദിവസം കോയമ്പത്തൂരിലേക്ക് യാത്ര നടത്തി. 2011 ഓക്ടോബര്‍ 31നാണ് റോയ് മരിക്കുന്നത്. എന്നാല്‍ കല്ലറയിലെ മണ്ണ് ഉണങ്ങുന്നതിനു മുമ്പേ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയെന്നും ഇത് റോയിയുടെ മരണം ആഘോഷിക്കാനാണെന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മരണം കഴിഞ്ഞയുടനെയുള്ള യാത്രയില്‍ വീട്ടുകാര്‍ സംശയം ഉന്നയിച്ചപ്പോള്‍ കോയമ്പത്തൂരില്‍ വളരെ പ്രധാനപ്പെട്ട മീറ്റിങ് ഉള്ളതായും ഒഴിവാക്കാന്‍ പറ്റില്ലെന്നുമാണ് ജോളി പറഞ്ഞത്. ഇത് തെളിവെടുപ്പിനിടെ വ്യക്തമായതായും പൊലീസ് പറഞ്ഞു. എന്‍ഐടിയില്‍ ലക്ചറര്‍ ആണെന്നായിരുന്നു ജോളി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട മീറ്റിങ്ങായതിനാല്‍ ഒഴിവാക്കാന്‍ പറ്റില്ലെന്നും കള്ളം പറഞ്ഞു. ഈ സംഭവം ജോളിയുടെ കടുത്ത ക്രിമിനല്‍ മനസ്സിന്റെ പ്രതിഫലനമായാണ് അന്വേഷണോദ്യോഗസ്ഥര്‍ കാണുന്നത്. റോയി ഇല്ലാതാകണമെന്ന് ജോളി അതിയായി ആഗ്രഹിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്. മൊബൈല്‍ ടവര്‍ പരിശോധനയിലും ഇരുവരും ഒരേ സ്ഥലത്തായിരുന്നുവെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ ഉള്‍പ്പെടെ ജോളിയുടെ യാത്രാ വിവരങ്ങള്‍ പൊലീസ് ശേഖരിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഓണനാളിലെ അവധിയിലും ജോളി കോയമ്പത്തൂര്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സ്വദേശമായ കട്ടപ്പന പോവുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ യാത്രയ്ക്കു പിന്നിലെ ഉദ്ദേശ്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നു. എന്‍ഐടിയിലേക്കെന്ന വ്യാജേന ജോളി നടത്തിയ യാത്രകളും ആരൊക്കെയുമായി ബന്ധപ്പെട്ടുവെന്നതും വിശദമായ അന്വേഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News