കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കും മുമ്പ് ജോളി പണം തട്ടിയെടുത്തതായി സംശയം. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോൾ ലഭിച്ച പണവും ജോളിക്കാണ് നൽകിയത്. 2005ലാണ് ടോം തോമസ് സ്ഥലം വിറ്റത്. ഇതുവഴി ലഭിച്ച 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. മകൻ റോയ് തോമസിന് പണം വിനിയോഗിക്കുന്നതിൽ സൂക്ഷ്‌മതയില്ലെന്ന് പറഞ്ഞാണ് ജോളി പണം തന്റെ അക്കൗണ്ടിലേക്കാക്കിയത്.
ഈ പണം കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേർന്ന് പലർക്കും പലിശയ്‌ക്ക് നൽകിയിരുന്നതായി പൊലീസ് കസ്‌റ്റഡിയിലുള്ള ജോളി മൊഴി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ എഇഒ ആയി വിരമിച്ച ടോം തോമസിന്റെ ശമ്പളം, സർവീസിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ തുക, പെൻഷൻ എന്നിവയൊന്നും മരണശേഷം അക്കൗണ്ടിൽ ഇല്ലായിരുന്നു.
ആകെ 18,000 രൂപയാണ് മരണശേഷം ബാങ്കിലുണ്ടായിരുന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ടോം തോമസിന്റെ മകൾ റെഞ്ചിക്ക് നൽകാനായി അഞ്ച് ലക്ഷം രൂപയും 65 പവൻ സ്വർണവും മാറ്റിവച്ചിരുന്നു. ഇതിൽ ഒരുഭാഗം സ്വർണം കാണാതായതും പൊന്നാമറ്റം കുടുംബത്തിൽ ചർച്ചയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here